ഹേമമാലിനി ധർമേന്ദ്രയോടൊപ്പം
ഇന്ത്യൻ സിനിമയുടെ ഇതിഹാസതാരം ധർമേന്ദ്രയുടെ വിയോഗം ബോളിവുഡിനും ആരാധകർക്കും തീരാനഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ജീവിത പങ്കാളി ഹേമമാലിനി അടുത്തിടെ ധർമേന്ദ്രയെക്കുറിച്ചുള്ള ചില സുപ്രധാനമായ കാര്യങ്ങൾ പങ്കുവെച്ചു. വെള്ളിത്തിരക്ക് അപ്പുറം ധർമ്മേന്ദ്ര എന്ന മനുഷ്യൻ എത്രത്തോളം സ്നേഹനിധിയായ ഭർത്താവും സുഹൃത്തും ആയിരുന്നു എന്ന് ഹേമമാലിനി ഹൃദയം തൊടുന്ന വാക്കുകളിലൂടെയാണ് വെളിപ്പെടുത്തിയത്.
ജീവിതത്തിൽ ഏറ്റവും വലിയ വെല്ലുവിളിയായി താൻ കണ്ടത് യോജിച്ചൊരു ജീവിതപങ്കാളിയെ കണ്ടെത്തുക എന്നതായിരുന്നു. എന്നാൽ, ഈശ്വരാനുഗ്രഹം പോലെ അത് വളരെ എളുപ്പത്തിൽ സംഭവിച്ചു. താൻ ആഗ്രഹിച്ച കാര്യങ്ങളെല്ലാം വലിയ തടസ്സങ്ങളില്ലാതെ തന്നെ മനോഹരമായി നടന്നുവെന്ന് ഹേമമാലിനി പറയുന്നു.
ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം എനിക്ക് വലിയൊരു സുഹൃത്തായിരുന്നു. അദ്ദേഹം വളരെ സ്നേഹനിധിയായ ഒരു ഭർത്താവും, നല്ലൊരു സുഹൃത്തും, വിശ്വസ്തനായ വഴികാട്ടിയും, ഒരു തത്ത്വചിന്തകനുമായിരുന്നു. മറ്റുള്ളവർ കഷ്ടപ്പാടിൽ കഴിയുമ്പോൾ അവരെ സഹായിക്കാൻ എപ്പോഴും അദ്ദേഹം തയാറായിരുന്നു. ഇത്രയും മൃദുലഹൃദയനായ ഒരാളെ കണ്ടെത്തുക എന്നത് അപൂർവ്വമാണ്. പുറമെ വളരെ കരുത്തനായി കാണപ്പെട്ടുവെങ്കിലും ഉള്ളിൽ വളരെ സൗമ്യമായ ഒരു മനസ്സ് അദ്ദേഹം സൂക്ഷിച്ചിരുന്നു ഹേമമാലിനി പറഞ്ഞു.
ധർമേന്ദ്രക്ക് വേണ്ടി പത്മവിഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങിയ നിമിഷം തന്റെ ജീവിതത്തിലെ ഏറ്റവും വൈകാരികവും എന്നാൽ അഭിമാനകരവുമായ നിമിഷമായിരുന്നുവെന്ന് ഹേമമാലിനി പറയുന്നു. പുരസ്കാരം ഏറ്റുവാങ്ങാൻ വേദിയിലേക്ക് നടക്കുമ്പോൾ തന്റെ പിന്നിൽ ധർമേന്ദ്ര കൂടെയുള്ളതുപോലെ തനിക്ക് അനുഭവപ്പെട്ടുവെന്നും അദ്ദേഹം തന്നെ മുന്നോട്ട് തള്ളിനീക്കി, "പോകൂ, അത് ഏറ്റുവാങ്ങൂ" എന്ന് പറയുന്നത് പോലെ തോന്നിയെന്നും അവർ വികാരാധീനയായി പറഞ്ഞു.
തന്റെ കുടുംബത്തോടുള്ള ധർമേന്ദ്രയുടെ അഗാധമായ സ്നേഹത്തെക്കുറിച്ചും ഹേമമാലിനി എടുത്തുപറഞ്ഞു. തന്റെ കുടുംബാംഗങ്ങൾ എപ്പോഴും ഒന്നിച്ചു കഴിയണമെന്നത് അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു. കുട്ടികളോടും പേരക്കുട്ടികളോടുമെല്ലാം അദ്ദേഹം വലിയ സ്നേഹം പുലർത്തിയിരുന്നു. പഞ്ചാബിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് മുംബൈയിലെത്തി തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുകയും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ സ്നേഹം പിടിച്ചുപറ്റുകയും ചെയ്ത ആ വ്യക്തി തന്നെ സ്നേഹിച്ചു എന്നത് തനിക്ക് വലിയ അഭിമാനമാണെന്നും ഹേമമാലിനി കൂട്ടിച്ചേർത്തു.
ഈ വർഷമാദ്യം നടന്ന 'ചേതക് സ്ക്രീൻ അവാർഡ്‌സ്' വേദിയിൽ തന്റെ പിതാവിന് ലഭിച്ച ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം മകൻ ബോബി ഡിയോൾ ആണ് ഏറ്റുവാങ്ങിയത്. കണ്ണീർ തുടച്ചുകൊണ്ട് പിതാവിന്റെ ഓർമകൾക്ക് മുന്നിൽ അദ്ദേഹം ആ പുരസ്കാരം സമർപ്പിച്ചു. ‘നിങ്ങളുടെയെല്ലാം കണ്ണുകളിൽ ഞാൻ എന്റെ പിതാവിനോടുള്ള സ്നേഹം കാണുന്നു. തന്റെ അഭിനയത്തിലൂടെയും അടുത്തിടെ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇൻസ്റ്റാഗ്രാം റീലുകളിലൂടെയും എല്ലാവരുടെയും ഹൃദയങ്ങളിൽ അദ്ദേഹം ഇടംപിടിച്ചു ബോബി പറഞ്ഞു. എല്ലാവരും സന്തോഷത്തോടെ ഇരിക്കണമെന്നും, ദൈവം നമുക്ക് നൽകിയ പ്രത്യേക കഴിവുകളെ വിശ്വസിച്ചാൽ എന്തിലും വിജയിക്കാമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു എന്ന് ബോബി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.