ചണ്ഡീഗഡ്: ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേലിന്‍റെ വിവാദപരാമർശത്തിന് പിന്തുണയുമായി ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഐ.എ.എസ് ഓഫീസറും ടീച്ചറും ആകാൻ പോകുന്നതിന് മുമ്പ് ആദ്യം സമർഥയായ അമ്മയാകണമെന്ന ഗവർണറുടെ പ്രസ്താവന വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
കാൻപൂരിലെ ഛത്രപതി ഷാഹുജി മഹാരാജ് സർവകലാശാലയുടെ 41-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് ഗവർണർ വിവാദ പരാമർശം നടത്തിയത്. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ ബലികഴിച്ചുകൊണ്ടാകരുത് പ്രഫഷണൽ വിജയം കൈവരിക്കേണ്ടത്, എല്ലാവർക്കും പാചകം ചെയ്യാൻ അറിഞ്ഞിരിക്കണം എന്നായിരുന്നു ഗവർണറുടെ വാക്കുകൾ. മരുമക്കളുടെ വീട്ടിലേക്ക് പോകുന്നതിന് പെൺകുട്ടികളെ പാകപ്പെടുത്തേണ്ടതുണ്ടെന്നും അവർ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു.
ഈ നിലപാടിനെ പൂർണ്ണമായി പിന്തുണക്കുന്നതായി കങ്കണ റണാവത്ത് സമൂഹമാധ്യമത്തിൽ പങ്കുവെച്ച സന്ദേശത്തിലൂടെ വ്യക്തമാക്കി. സ്ത്രീകളുടെ ഏറ്റവും വലിയ ശക്തി പരിചരണ ശേഷി ആണെന്നും അത് അവർക്ക് സ്വാഭാവികമായി ലഭിച്ചതാണെന്നും കങ്കണ പറഞ്ഞു.
ഭക്ഷണം നൽകുന്നതും പരിചരിക്കുന്നതും പഠിക്കേണ്ട കാര്യങ്ങളല്ല അത് സ്ത്രീകളുടെ പ്രകൃതിദത്തമായ കഴിവാണ്. കുട്ടിക്കാലത്ത് എന്റെ സഹോദരൻ ഫുട്ബോളിനും ക്രിക്കറ്റിനും പോകുമ്പോൾ, ഞാൻ പാവകൾക്ക് വീടുണ്ടാക്കുകയും അവരുടെ വസ്ത്രങ്ങൾ തുന്നുകയും ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുമായിരുന്നുവെന്നാണ് കങ്കണ കുറിച്ചത്.
മനുഷ്യരാശിയെ പരിപാലിക്കുക എന്ന കടമ ദൈവം സ്ത്രീകൾക്ക് നൽകിയതാണെന്നും, അതുകൊണ്ടാണ് സ്ത്രീകളെ ദേവി, ശക്തി, അന്നപൂർണ്ണ, മാതാവ് എന്നിങ്ങനെ വിശേഷിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. സ്നേഹിക്കാനും ഭക്ഷണം വിളമ്പാനും പരിപാലിക്കാനും കഴിയുന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്നും കങ്കണ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.