തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന 'കറുപ്പ്' എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ, ചിത്രത്തിലെ അണിയറപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട് നടൻ സൂര്യ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ചിത്രത്തിൽ നായികയായി പ്രധാന വേഷത്തിലെത്തിയ തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്റെ പേര് നന്ദി രേഖപ്പെടുത്തിയുള്ള കുറിപ്പിൽ സൂര്യ പരാമർശിക്കാതിരുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതോടെ സോഷ്യൽ മീഡിയയിൽ സൂര്യക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുകയാണ്.
മെയ് 15-ന് തിയറ്ററുകളിലെത്തിയ 'കറുപ്പ്' എന്ന ഫാന്റസി ആക്ഷൻ ചിത്രത്തിന് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് സൂര്യ തന്റെ എക്സ് അക്കൗണ്ടിലൂടെ ചിത്രത്തിന്റെ വിജയത്തിന് കാരണക്കാരായ നിർമാതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും നന്ദി അറിയിച്ചത്. സംവിധായകൻ ആർ.ജെ. ബാലാജി, സംഗീതസംവിധായകൻ സായ് അഭ്യങ്കർ, ഛായാഗ്രാഹകൻ ജി.കെ വിഷ്ണു, എഡിറ്റർ കലൈവാണൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞ് അഭിനന്ദിച്ച സൂര്യ, ചിത്രത്തിന്റെ നട്ടെല്ലായി പ്രവർത്തിച്ചതിന് എല്ലാവർക്കും പ്രത്യേകമായി നന്ദി രേഖപ്പെടുത്തിയിരുന്നു.
എന്നാൽ സിനിമയിൽ ഉടനീളം തനിക്കൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച നായിക തൃഷയുടെ പേര് ഈ നീണ്ട കുറിപ്പിൽ ഒരിടത്തും പരാമർശിക്കാൻ സൂര്യ തയാറായില്ല. സിനിമയിൽ 20 വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള, തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായ തൃഷയോട് സൂര്യയെപ്പോലൊരു മുതിർന്ന നടൻ കാണിച്ചത് വലിയ അനാദരവാണെന്നാണ് ആരാധകരുടെ പക്ഷം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലേക്ക് തൃഷക്ക് ക്ഷണം ഉണ്ടായിരുന്നില്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഇതിനോടകം തന്നെ ചില ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്.
അതേസമയം, സൂര്യയെ പിന്തുണച്ചും ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഈ എക്സ് പോസ്റ്റ് കേവലം സിനിമക്ക് പിന്നിൽ പ്രവർത്തിച്ച പ്രധാന സാങ്കേതിക പ്രവർത്തകരെ അഭിനന്ദിക്കാൻ മാത്രമുള്ളതാണെന്നും, ചിത്രത്തിന്റെ പ്രൊമോഷൻ വിഡിയോകളിലും തെലുങ്ക്, മലയാളം ഓഡിയോ ലോഞ്ചുകളിലും സൂര്യ തൃഷയുടെ പേര് പ്രത്യേകം എടുത്തുപറഞ്ഞ് നന്ദി അറിയിച്ചിരുന്നുവെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത 'കറുപ്പ്' എന്ന സിനിമയിൽ സൂര്യക്കും തൃഷക്കും പുറമെ ഇന്ദ്രൻസ്, നാട്ടി സുബ്രഹ്മണ്യം, സ്വാസിക, ശിവദ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.