ഫോണ്‍ സ്‌ക്രീനിൽ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് അതിരടിച്ച് ഷെല്‍വിന്‍

നിങ്ങളൊരു നടനാകണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചാല്‍, നിങ്ങള്‍ അതായിരിക്കും' സിനിമാ പ്രാന്തന്മാരുടെ എക്കാലെത്തെയും ഇന്‍സ്പിരേഷനായ ഈ സംഭാഷണം കടമെടുത്താന്‍ ഷെല്‍വിന്‍ ജയിംസിന് നന്നായി യോജിക്കും. മൊബൈല്‍ ഫോണിന്റെ ചെറു സ്‌ക്രിനിലെ കുഞ്ഞു വെളിച്ചത്തില്‍ തുടങ്ങിയ അഭിനയം ഇന്ന് ചെന്നെത്തിയിരിക്കുന്നത് വെള്ളിത്തിരയുടെ ബിഗ്‌സ്‌ക്രിനിലെ വെള്ളിവെളിച്ചത്തിലേക്കാണ്. ബേസില്‍ ജോസഫ്-ടോവിനോ തോമസ് ചിത്രം അതിരടിയില്‍ മിഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച ഷെല്‍വിന്‍ മികച്ച അഭിപ്രായം നേടി സിനിമക്കൊപ്പം അതിരടിച്ച് മുന്നേറുകയാണ്.

കണ്ടന്റില്‍ നിന്ന് കാമറക്ക് മുന്നിലേക്ക്

സോഷ്യല്‍ മീഡയയായിരുന്നു ഷെല്‍വിന്റെ അഭിനയ കളിക്കളം. കണ്ടന്റ് ക്രിയേറ്ററായ ഷെല്‍വിന് സൈബര്‍ സ്‌പേസില്‍ വന്‍ ആരാധകരുണ്ട്. ചിരിയും ചിന്തയും പടര്‍ത്തിയ ഷെല്‍വിന്റെ വിവിധ വിഡിയോകളും മീമുകളും പലതും വൈറലാണ്. യുട്യുബ് ചാനലിലുടെ തുടങ്ങി ഇന്‍സ്റ്റാ കാലത്ത് ക്ലീക്കായ ഒട്ടേറെ മികച്ച കണ്ടന്റുകളുടെ ഹോള്‍ സെയില്‍ ഡീലറാണ് ഷെല്‍വിന്‍. ഷെല്‍വിന്റെ വിഡിയോ അഡിറ്റുകള്‍ക്ക് അയല്‍പ്പക്കത്തെ പയ്യനും സുഹൃത്തുമാണ് ഇയാള്‍.

ആ നൈബര്‍ പയ്യന്‍ ഇഫക്ടില്‍ നിന്നാണ് സിനിമയിലേക്ക് ഷെല്‍വില്‍ വണ്ടികയറുന്നത്. അതിനാല്‍ തങ്ങള്‍ക്ക് അറിയാവുന്ന ഒരാള്‍ സിനിമയില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ഷെല്‍വിന്‍ ഫാന്‍സ്. അതിരടിയില്‍ ബേസിലിന്റെ ഉറ്റ ചങ്ങാതിയായ പ്രശാന്ത് രാജ് എന്ന പരശുവായി അഴിഞ്ഞാടിയിരിക്കുകയാണ് ഷെല്‍വിന്‍. പരശുവിനെ കണ്ടവര്‍ ജീവിതത്തിലും ഇങ്ങനെയൊരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിലോ എന്ന് ആശിക്കുന്നവരായിരിക്കും.

 

സൈഡില്‍ നിന്ന് മെയിനിലേക്ക്

അതിരടിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ സോഹിലാണ് ഷെല്‍വിനെ ഈ സിനിമയിലേക്ക് ക്ഷണിക്കുന്നത്. സംവിധായകനായ അരുണ്‍ അനിരുദ്ധന് മുന്നില്‍ ഓഡീഷനില്‍ പങ്കെടുത്ത ഷെല്‍വിന്റെ പ്രകടനം ബേസിലും സമീര്‍ താഹിറും കണ്ട് ഇഷ്ടപ്പെട്ടതിന് ശേഷമാണ് സിനിമയിലെ റോള്‍ ഉറപ്പിക്കുന്നത്. ആദ്യം ബേസിലിനൊപ്പമുള്ള അഭിനയം കുറച്ച് ടെന്‍ഷനുള്ളതായിരുന്നെങ്കിലും ബേസില്‍ തന്നെ ഷെല്‍വിനെ കൂളാക്കി മാറ്റി. എന്നാല്‍ ഷൂട്ടിങ് തുടങ്ങി കുറച്ചു ദിവസങ്ങള്‍ കൊണ്ട് രണ്ടു പേരുടെയും പരിപാടി വര്‍ക്ക് ആകുന്നുണ്ടെന്ന് സെറ്റ് ഒന്നടങ്കം പറഞ്ഞു.

ഇതോടെ ഷെല്‍വിന് ആത്മവിശ്വാസം ഉണര്‍ന്നു. നാരദന്‍ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ഷെല്‍വിന്‍ അഭിനയിച്ചിരുന്നു. ടോവിനോയെ പരിചയപ്പെടുന്നത് ആ ചിത്രത്തില്‍ വെച്ചാണ്. നാരദനില്‍ ടോവിനോയുടെ കഥാപാത്രം ഇടംകൈയ്യനായിരുന്നു, അതേസമയം ടോവിനോ വലതുകൈയാണ് ഉപയോഗിക്കുന്നത്. ക്ലോസ്-അപ്പ് ഷോട്ടിനായി സെറ്റില്‍ ഇടംകൈയ്യന്‍മാര്‍ ആരെങ്കിലും ഉണ്ടോ എന്ന് സെറ്റില്‍ ചോദിച്ചപ്പോള്‍, ഷെല്‍വിന്‍ കൈ ഉയര്‍ത്തി. ആ ബന്ധം അതിരടിയിലൂടെ വളര്‍ന്നു.

 

ജൂൺ തന്ന ഭാഗ്യം

കുട്ടിക്കാനം മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിങ്  ബിരുദധാരിയായ ഷെല്‍വിന്‍ ഹിറ്റായ ജൂണ്‍ സിനിമയിലും ഒരു കഥാപാത്രം ചെയ്തിരുന്നു. അക്കാലത്ത് സമീപത്തെ ഒരു കോളജിലെ ക്യാമ്പില്‍ പങ്കെടുത്തതാണ് സിനിയമിലേക്കുള്ള വഴിതെളിച്ചത്.നിര്‍മാതാവ് വിജയ് ബാബു ആക്യാമ്പില്‍ എത്തിയിരുന്നു. ഇതറിഞ്ഞ ഷെല്‍വിന്‍ ക്യാമ്പിന് എത്തിയത് തന്നെ സിനിമയില്‍ ചാന്‍സ് ചോദിക്കാനായിരുന്നു.

അവസരം മുതലാക്കി അവസരം ചോദിച്ചെങ്കിലും കൃത്യമായി മറുപടി ലഭിച്ചില്ല. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം വിജയ് ബാബുവില്‍ നിന്നുള്ള സന്ദേശം കിട്ടി. ഓഡീഷന് പങ്കെടുക്കണം.-ഇതായിരുന്നു സിനിമയിലേക്കുള്ള എന്‍ട്രി. പിന്നീട് മോഹല്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വത്തിലും ഒരു കഥാപാത്രം ഷെല്‍വിനെ തേടിയെത്തി. ചാനല്‍ റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്റെ കഴിഞ്ഞ സീസണിലെ പരസ്യത്തില്‍ ലാലേട്ടനോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ഷെല്‍വിനെത്തേടിയെത്തി.

Tags:    
News Summary - The inspiring rise of Shelvin James in Athiradi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.