ജേസൺ സഞ്ജയ്, വിജയ്‌

ഇനി പേരിനൊപ്പം 'വിജയ്' വേണ്ട; പേരിൽ നിന്ന് അച്ഛനെ ഒഴിവാക്കി ജേസൺ സഞ്ജയ്

തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ കുടുംബജീവിതം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപെടുകയാണ്. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന വാർത്തകൾക്ക് പിന്നാലെ, മകൻ ജേസൺ സഞ്ജയ് ഇൻസ്റ്റഗ്രാമിൽ അച്ഛനെ അൺഫോളോ ചെയ്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിത തന്‍റെ പേരിൽ നിന്നും അച്ഛന്‍റെ സർ നെയിം ഒഴിവാക്കിയിരിക്കുകയാണ് മകൻ.

ജേസൺ സഞ്ജയ്.വി എന്നായിരുന്നു അദ്ദേഹം ഇതുവരെ ഉപയോഗിച്ചിരുന്ന പേര്. ഇനിയത് ജേസൺ സഞ്ജയ്.എസ് എന്നായിരിക്കുമെന്നുള്ള റിപ്പോർട്ടാണ് പുറത്തു വരുന്നത്. അച്ഛൻ വിജയ്‌യെ സൂചിപ്പിക്കുന്ന വി എന്ന അക്ഷരം മാറ്റി അമ്മ സംഗീതയെ സൂചിപ്പിക്കുന്ന എസ് എന്ന അക്ഷരം പേരിനൊപ്പം ചേർക്കുകയാണ് ജേസൺ ചെയ്തതെന്നാണ് വിലയിരുത്തൽ.

25 വയസ്സുകാരനായ ജേസൺ സഞ്ജയ് അമ്മക്ക് നൽകുന്ന നിശബ്ദ പിന്തുണയാണ് ഈ നീക്കമെന്ന് ഒരു വിഭാഗം വാദിക്കുന്നു. ചെങ്ങൽപട്ട് കുടുംബ കോടതിയിലാണ് സംഗീത വിവാഹമോചന ഹർജി നൽകിയിരിക്കുന്നത്. വിജയിക്ക് മറ്റൊരു നടിയുമായുള്ള ബന്ധമാണ് വേർപിരിയലിന് പ്രധാന കാരണമായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. 2021 ഏപ്രിലിലാണ് വിജയിയുടെ ഈ ബന്ധത്തെക്കുറിച്ച് താൻ അറിഞ്ഞതെന്നും ഇത് തനിക്ക് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും സംഗീത പറയുന്നു. ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ആദ്യം ഉറപ്പ് നൽകിയിരുന്നെങ്കിലും അത് തുടർന്നതായും, പിന്നീട് തന്നോട് മോശമായി പെരുമാറാനും മാനസികമായി അകലം പാലിക്കാനും തുടങ്ങിയെന്നും സംഗീത ആരോപിക്കുന്നു. വിജയ് ആ നടിക്കൊപ്പം വിദേശയാത്രകൾ നടത്തിയതും പൊതുപരിപാടികളിൽ പങ്കെടുത്തതും സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞത് തന്നെ പരസ്യമായി അപമാനിക്കുന്നതിന് തുല്യമാണെന്നും ഹരജിയിൽ പറയുന്നു.

1996ൽ കണ്ടുമുട്ടിയ വിജയിയും സംഗീതയും 1999ലാണ് വിവാഹിതരായത്. സന്തോഷകരമായി മുന്നോട്ട് പോയിരുന്ന ഇവരുടെ ജീവിതത്തിൽ അടുത്ത കാലത്താണ് വിള്ളലുകൾ വീണത്. ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കൾ. 

Tags:    
News Summary - Thalapathy Vijay’s son Jason DROPS father’s initial amid split from mother Sangeetha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.