സിനിമാ ലോകത്തെ പ്രമുഖരുടെ സാമൂഹിക മൗനത്തെ രൂക്ഷമായി വിമർശിച്ചും, ഉറച്ച നിലപാടുകളിലൂടെ ശ്രദ്ധേയരാകുന്ന പുതുതലമുറയെ അഭിനന്ദിച്ചും എഴുത്തുകാരി എസ്. ശാരദക്കുട്ടി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. സി.ജെ.പി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ദുൽഖർ സൽമാന്റെയും വിസ്മയ മോഹൻലാലിന്റെയും നിലപാടുകളുടെ പശ്ചാത്തലത്തിൽ, ജനസ്വാധീനമുള്ളവർ പുലർത്തേണ്ട ധാർമ്മിക ഉത്തരവാദിത്തത്തെക്കുറിച്ചാണ് കുറിപ്പ് സംസാരിക്കുന്നത്.
താരങ്ങളുടെ പ്രതിച്ഛായയേക്കാളും സുരക്ഷിതത്വത്തേക്കാളും വലുതാണ് സഹജീവികളുടെ നീതി എന്ന രാഷ്ട്രീയ ബോധ്യത്തിലേക്ക് പുതുതലമുറ വളർന്നു കഴിഞ്ഞു. ജനസ്വാധീനമുള്ളവർ എപ്പോഴും മിണ്ടിക്കൊണ്ടിരിക്കണമെന്നൊന്നുമില്ല. എല്ലാത്തിനോടും പ്രതികരിക്കണമെന്നുമില്ല. പക്ഷേ, നിർണ്ണായകഘട്ടങ്ങളിലെ മൗനം ഭീരുത്വമാണ്. ഭീതിദമാണ് എസ്. ശാരദക്കുട്ടി കുറിച്ചു. സ്വന്തം അച്ഛന്മാരുടെ പദവികൾക്കോ പ്രശസ്തിക്കോ പിന്നിൽ സുരക്ഷിതരായിരിക്കാൻ ആഗ്രഹിക്കാതെ, അനീതിക്കെതിരെ വിപ്ലവാത്മകമായി ശബ്ദമുയർത്തുന്ന പുതുതലമുറ ഇവിടെ വലിയ പ്രതീക്ഷയാകുന്നു.
നിർണ്ണായക ഘട്ടങ്ങളിൽ തങ്ങളുടെ സഹജീവികൾക്ക് നേരെ ഉണ്ടാകുന്ന അനീതിക്കെതിരെ പോലും ശബ്ദിക്കാതെ, അവിടെയുമിവിടെയും തൊടാതെ കയ്യാലപ്പുറത്തിരുന്ന് സുരക്ഷിത ഇരിപ്പിടങ്ങളും കിരീടങ്ങളും മാത്രം സ്വീകരിച്ചിരുന്ന പല താരങ്ങളുടെയും മക്കൾ നിർഭയരായി സ്വന്തം നഷ്ടങ്ങളെ കുറിച്ച് ചിന്തിക്കാതെ പ്രതികരണശേഷി തെളിയിക്കുകയാണ്.
ജനസ്വാധീനമുള്ളവർ എപ്പോഴും മിണ്ടിക്കൊണ്ടിരിക്കണമെന്നൊന്നുമില്ല. എല്ലാത്തിനോടും പ്രതികരിക്കണമെന്നുമില്ല. പക്ഷേ, നിർണ്ണായകഘട്ടങ്ങളിലെ മൗനം ഭീരുത്വമാണ്. ഭീതിദമാണ്.
നിങ്ങളുടെ കഥാപാത്രങ്ങൾ കാണിച്ച ധാർമ്മികവീര്യം , നിങ്ങളിൽ വികാരങ്ങൾ ഇൻവെസ്റ്റ് ചെയ്തവർ ചിലപ്പോഴെങ്കിലും ആഗ്രഹിക്കും. നിങ്ങളുടെ ശബ്ദത്തിന് അവർ വലിയ വില നൽകും. നോവലുകളും കവിതകളും എഴുതി തൊണ്ട പൊട്ടിക്കുന്ന വലിയ എഴുത്തുകാരെ വരെ തട്ടിമാറ്റി, അവരുടെ കാലിൽ ചവിട്ടി നിന്ന് വരെ നിങ്ങൾക്കൊപ്പം സെൽഫി എടുക്കാൻ ആവേശം കാണിക്കുന്ന ജനങ്ങളാണവർ.
'നിങ്ങൾ മാറണ്ട, ഞങ്ങൾ നിങ്ങളെ മറികടന്നു പൊയ്കൊള്ളാം' എന്ന് കേശവദേവ് വള്ളത്തോളിനോട് പറഞ്ഞ വാചകത്തെ ഓർമ്മിപ്പിക്കുന്ന പുതു തലമുറയോട് ആദരവ് ഏറെയുണ്ട്.
രാഷ്ട്രീയഗൗരവമറിയാത്ത രക്ഷിതാക്കൾ മക്കളുടെ ചിന്തകളെ സ്വാധീനിക്കാതിരുന്നാൽ അത് വളരെ ഗുണപരമായ മാറ്റങ്ങൾക്ക് വഴിതുറക്കും. അത്രയും നല്ലത്.
അക്ഷരം നക്ഷത്ര ലക്ഷമായാൽ
അഛനേക്കാളും മിടുക്കരായാൽ
നാളത്തെ നാടിൻ്റെ നാവു നീയേ....
എസ് ശാരദക്കുട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.