മേജർ രവി,വിസ്മയ
ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് നടിയും മോഹൻലാലിന്റെ മകളുമായ വിസ്മയ മോഹൻലാൽ രംഗത്തെത്തിയിരുന്നു. പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ വിസ്മയക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ മേജർ രവി.
വിയറ്റ്‌നാമിൽ ജനിച്ചുവളർന്ന വിസ്മയക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്ന് മേജർ രവി അഭിപ്രായപ്പെട്ടു. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ പൊലീസ് മർദിക്കുന്നത് കണ്ടപ്പോൾ തോന്നിയ മനുഷ്യത്വപരമായ വികാരത്തിന്റെ പുറത്താണ് വിസ്മയ ആ സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതെന്നും, അതിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ലെന്നും മേജർ രവി വ്യക്തമാക്കി.
നിന്റെ ഫ്രണ്ടിന്റെ മകളുടെ കാര്യമാണ്, ഒന്ന് ഇടപെടണം എന്ന് പറഞ്ഞ് കുറച്ചാളുകൾ എന്നെ വിളിക്കുന്നുണ്ട്. ജനിച്ച കാലം തൊട്ട് ഞാൻ കാണുന്ന പെൺകുട്ടിയാണ് മായ. ആ കുട്ടിയുടെ സ്വഭാവം എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം. ആ കുട്ടിക്ക് കാര്യമായ രാഷ്ട്രീയ അറിവൊന്നുമില്ല. വഴിയിൽ ഒരു തെരുവ് പട്ടിയെ കണ്ടാൽ പോലും അതിനെ രക്ഷിക്കണം, വീട്ടിലേക്ക് എടുത്തുകൊണ്ട് വരൂ എന്ന് പറഞ്ഞ് പിന്നാലെ നടന്ന് കരയുന്ന, അത്രയും മനുഷ്യത്വമുള്ള ഒരു പെൺകുട്ടിയാണ് മായ മേജർ രവി പറഞ്ഞു.
മായ പഠിച്ചതും വളർന്നതുമെല്ലാം വിയറ്റ്‌നാമിലാണ്. അവിടെ വെച്ച് ഒരു തെരുവുപട്ടിയെ ഒരാൾ ഉപദ്രവിക്കുന്നത് കണ്ടപ്പോൾ, അതിനെ ദത്തെടുക്കുകയും ഇന്ത്യൻ സർക്കാരുമായി സംസാരിച്ച് അനുമതി വാങ്ങി ഇവിടെ കൊണ്ടുവന്ന് വളർത്തുകയും ചെയ്ത കുട്ടിയാണവൾ. അത്രയും സ്നേഹമുള്ള ഒരു മനസ്സാണ് മായയുടേത്. ഒരു കുട്ടി ആരോ അടിക്കുന്നത് കണ്ടപ്പോൾ തോന്നിയ വികാരത്തിന്റെ പുറത്താണ് അവൾ ആ പോസ്റ്റിട്ടത്. അല്ലാതെ അതിനു പിന്നിലെ രാഷ്ട്രീയമോ ഗൂഢാലോചനയോ ഒന്നും ആ കുട്ടിക്കറിയില്ല. അതിനെ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കുകയാണ് ഇവിടെ ചെയ്തത്.
നീറ്റ് പ്രക്ഷോഭത്തിൽ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് പലരും എന്നോട് ചോദിച്ചിരുന്നു. പ്രക്ഷോഭത്തിന്റെ ആദ്യ ദൃശ്യങ്ങളും കുട്ടികളെ മർദിക്കുന്നതുമൊക്കെ കണ്ടപ്പോൾ എല്ലാവരെയും പോലെ എനിക്കും വിഷമം തോന്നിയിരുന്നു. എന്നാൽ കുട്ടികളെ വെറുതെ തല്ലുകയാണോ എന്ന് പിന്നീട് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്. അവിടെ പ്രക്ഷോഭത്തിൽ വിദ്യാർഥികൾ കുറവും, മറ്റ് രാഷ്ട്രീയ താൽപ്പര്യക്കാരായ 'മുതിർന്നവർ' ആയിരുന്നു കൂടുതൽ ഉണ്ടായിരുന്നത് മേജർ രവി പരിഹസിച്ചു.
ഞാൻ ലഡാക്കിൽ സേവനമനുഷ്ഠിച്ചിരുന്ന സമയത്ത്, തികച്ചും നിഷ്പക്ഷമായ രീതിയിലാണ് സോനം വാങ്ചുക് തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പരിസ്ഥിതി സംരക്ഷണം പോലുള്ള വിഷയങ്ങളിലായിരുന്നു തുടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ പിന്നീട് പെട്ടെന്നാണ് അദ്ദേഹത്തിൽ മാറ്റങ്ങളുണ്ടായത്. സാമ്പത്തികമായി വലിയ തോതിൽ ഫണ്ട് വന്നെത്താൻ തുടങ്ങി. ഇപ്പോൾ അദ്ദേഹം ഡൽഹിയിൽ നിരാഹാര സമരം നടത്തുകയാണ്. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയെ തുടര്ന്ന് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ സമരം ആരംഭിച്ചത്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് അമേരിക്കയിലുള്ള ഒരാളാണ് മേജർ രവി ചൂണ്ടിക്കാട്ടി.
അമേരിക്കയിൽ എഞ്ചിനീയറിങ് പഠിച്ച് ജോലി ചെയ്തിരുന്ന ഒരാളാണ് പെട്ടെന്ന് സോഷ്യൽ മീഡിയയിലൂടെ 'കോക്രോച്ച് ക്യാമ്പയിൻ' ആരംഭിക്കുന്നത്. തുടർന്ന് ഡൽഹിയിലെത്തിയ ഇയാളോടൊപ്പം, സോഷ്യൽ മീഡിയ വഴി സ്വാധീനിക്കപ്പെട്ട നിരാശരായ ഒരു കൂട്ടം യുവാക്കളും ചേരുകയായിരുന്നു. കേരളത്തിൽ നിന്നുപോലും ചില കലാകാരന്മാർ അവിടെ പോയി ബഹളമുണ്ടാക്കുന്നുണ്ട്. ഇവിടെ കാര്യമായി പണിയൊന്നുമില്ലാത്തതുകൊണ്ട് ടിവിയിൽ മുഖം കാണിക്കാൻ വേണ്ടിയാണ് ഇവർ ശ്രമിക്കുന്നത് മേജർ രവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.