ദുബൈ: കഷ്ടപ്പാടിന്റെ കണക്ക് കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമില്ലെങ്കിലും തന്റെ ഇത്രയും കാലത്തെ കഠിനാധ്വാനത്തിന് കിട്ടിയ ഫലമാണ് മികച്ച സിനിമകളെന്ന് നടന്‍ ഷെയ്ന്‍ നിഗം. ബള്‍ട്ടി സിനിമയുടെ പ്രചാരണത്തിന്‍റ ഭാഗമായി ദുബൈയിലെത്തിയ താരം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
തന്നെ കുറിച്ച് പ്രേക്ഷകര്‍ പറയുമ്പോള്‍ വാപ്പച്ചിയെ കൂടി ഓര്‍ക്കുന്നത് വലിയ സന്തോഷമാണെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. മലയാള സിനിമ താരങ്ങളുടെ വാഹനങ്ങളെ ലക്ഷ്യംവെച്ചുള്ള ഓപ്പറേഷൻ നുംഖോർ സംബന്ധിച്ച വാർത്തകൾ വായിച്ചിട്ടില്ലെന്നായിരുന്നു ചോദ്യത്തിന് താരത്തിന്‍റെ മറുപടി.
ബള്‍ട്ടി സിനിമ ഒരു സ്വപ്‌നമായിരുന്നുവെന്നും ഷെയ്ന്‍ എന്ന നടൻ ഉള്ളത് കൊണ്ടാണ് മാത്രമാണ് ഇത് യാഥാർഥ്യമായതെന്നും നിര്‍മാതാവ് ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞു. സിനിമയുടെ വിജയം കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും ഇവര്‍ പറഞ്ഞു. പാര്‍സ് ഫിലിംസ് ആണ് സിനിമയുടെ ഓവര്‍സീസ് വിതരണക്കാര്‍.
ഇന്ത്യക്കൊപ്പം ഗള്‍ഫിലും റീലീസായ ബള്‍ട്ടി എന്ന സിനിമയുടെ ദുബൈയിലെ പ്രമോഷന്‍ പരിപാടികളില്‍ നടിയും നായികയുമായ പ്രീതി അസ്‌റാനി, ശാന്തനു ഭാഗ്യരാജ്, നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, കാമാറമാന്‍ അലക്‌സ് ജെ. പുളിക്കല്‍ എന്നിവരും സംബന്ധിച്ചു.
അതേസമയം, മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ബൾട്ടിക്ക് ലഭിക്കുന്നത്. ആദ്യ ദിനം മുതൽ ഗംഭീര പ്രതികരണം ലഭിച്ച ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ട്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ചിത്രം പാലക്കാട് ജില്ലയിൽ കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറയുന്നു. ചിത്രത്തിലെ ഗാനത്തിനും നല്ല പ്രതികരണങ്ങളാണ് വന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.