ബംഗളൂരു: പവിത്രമായ ദൈവ പാരമ്പര്യത്തെ അപമാനിച്ചു കൊണ്ട് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടൻ രൺവീർ സിങ്ങിനെതിരെ കർണാടക ഹൈകോടതിയിൽ ഫയൽ ചെയ്ത കേസിൽ താരത്തിന് താൽകാലിക ആശ്വാസം. കേസ് മാർച്ച് 12ന് വീണ്ടും പരിഗണിക്കുന്നതു വരെ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ ഉണ്ടാവില്ല.
എന്നാൽ മതവികാരം വ്രണപ്പെടുത്തിയ താരത്തിന്‍റെ പ്രവൃത്തിയെ കർണാടക ഹൈകോടതി രൂക്ഷമായി വിമർശിച്ചു. ഒരു സൂപ്പർസ്റ്റാറും നിയമത്തിനു മുകളിലല്ല. മറ്റുള്ളവരുടെ വികാരങ്ങളെ വേദനിപ്പിക്കാൻ ആർക്കും അർഹതയില്ല, ഒരു സിനിമാ താരമെന്ന നിലയിൽ ഉത്തരവാദിത്വത്തോടെ പെരുമാറണമായിരുന്നുവെന്നും ജസ്റ്റിസ് എൻ. നാഗപ്രസന്ന പറഞ്ഞു.
തന്‍റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തതാണെന്നും ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും സമൂഹ മാധ്യങ്ങളിൽ ആരോപണം ശക്തമായപ്പോൾ തന്നെ മാപ്പു ചോദിച്ചിരുന്നെന്നും രൺവീർ സിങ് പറഞ്ഞു. തന്‍റെ കക്ഷിക്ക് തെറ്റു പറ്റിയതാണെന്ന് രൺവീറിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സജൻ പൂവയ്യ കോടതിയിൽ പറഞ്ഞു.
ഇത് ഞാനും നിങ്ങളും ജനങ്ങളും മറന്നാലും ഇന്‍റർനെറ്റ് മറക്കില്ലെന്ന് ജസ്റ്റിസ് നാഗപ്രസന്ന കൂട്ടിച്ചേർത്തു. നവംബറിൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന വേദിയിൽ വെച്ച് ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ രൺവീർ അനുകരിച്ചതാണ് കേസിനു കാരണമായ സംഭവം. സിനിമയിലെ ദൈവ രൂപത്തെ വികലമായി അവതരിപ്പിച്ചതിനെതിരെ ബംഗളൂരു അഭിഭാഷകൻ പ്രശാന്ത് മെത്തൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.