മുംബൈ: ആമിർ ഖാൻ നിർമ്മിച്ച് രാജ്കുമാർ സന്തോഷി സംവിധാനം ചെയ്ത 'ബട്വാര 1947' എന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് പരാജയത്തിന് കാരണം നായകൻ സണ്ണി ഡിയോളിനെ ഒരു മുസ്ലിം കഥാപാത്രമായി ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് കഴിയാത്തതാണെന്ന് പ്രമുഖ നടി ഷബാന ആസ്മി. ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തിയ ഷബാന, ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രേക്ഷകരുടെ പ്രതികരണങ്ങളിലെ വിരോധാഭാസത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
സണ്ണി ഡിയോളിനെ ഒരു മുസ്ലിമായി അംഗീകരിക്കാൻ ആളുകൾക്ക് കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യമെന്ന് ഷബാന ആസ്മി പറഞ്ഞു. "അമിതാഭ് ബച്ചൻ 'കൂലി' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ വളരെ അനായാസമായാണ് മുസ്ലിം കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'ദീവാർ' എന്ന ചിത്രത്തിൽ അദ്ദേഹം 786 എന്ന നമ്പറുള്ള ബാഡ്ജ് ധരിച്ചതും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. എന്നാൽ ഇപ്പോൾ ഈ ചിത്രത്തോട് ആളുകൾ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ബോധപൂർവമാണോ ഇത്തരം നീക്കങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചിത്രം കണ്ടവർ പോലും സണ്ണി ഡിയോൾ ഒരു പാകിസ്താനിയായാണ് അഭിനയിച്ചിരിക്കുന്നതെന്ന് തെറ്റിദ്ധരിക്കുന്നു. സണ്ണി അവതരിപ്പിച്ചത് പാകിസ്താനി കഥാപാത്രത്തെയല്ല," ഷബാന വ്യക്തമാക്കി.
സിനിമ ഒരിക്കലും രാഷ്ട്രീയപരമായി തെറ്റായ കാര്യങ്ങൾ പറയുന്നില്ലെന്നും അതിൽ കുറ്റങ്ങൾ കണ്ടെത്താനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യ-പാകിസ്താൻ വിഷയം കൈകാര്യം ചെയ്യുന്നത് വെല്ലുവിളിയാണെന്നത് നിരാശാജനകമാണെന്നും ഷബാന ആസ്മി വ്യക്തമാക്കി.
ചിത്രത്തിന്റെ ഇതിവൃത്തം
മീററ്റിൽ നിന്നുള്ള ദേശസ്നേഹിയായ സിക്കന്ദർ മിർസ എന്ന വ്യവസായിയായാണ് സണ്ണി ഡിയോൾ വേഷമിട്ടത്. വർഗീയ കലാപത്തെ തുടർന്ന് ഭാര്യ ഹമീദയ്ക്കും (പ്രീതി സിന്റ) മക്കൾക്കുമൊപ്പം പാകിസ്താനിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതനാകുന്ന സിക്കന്ദർ ലാഹോറിലെ അഭയാർത്ഥി ക്യാമ്പിലെത്തുന്നു. പിന്നീട് ജീവിതം വീണ്ടും തുടങ്ങാനായി അവർക്ക് ഒരു ഹവേലി ലഭിക്കുന്നു. അവിടെ, കാണാതായ തന്റെ മകനെ കാത്തിരിക്കുന്ന 'മായി' എന്ന വയോധികയായ ഹിന്ദു സ്ത്രീയെ (ഷബാന ആസ്മി) അവർ കണ്ടുമുട്ടുന്നു. പ്രദേശത്തെ തീവ്രവാദികളിൽ നിന്നും വയോധികയെ സിക്കന്ദർ സംരക്ഷിക്കാൻ ശ്രമിക്കുന്നതാണ് സിനിമയുടെ പ്രമേയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.