'ദുൽഖർ സൽമാന്‍റെ ആദ്യ ചിത്രം സെക്കന്‍റ് ഷോ അല്ലായിരുന്നു'; ദുൽഖറിനായി ആദ്യം തീരുമാനിച്ചിരുന്നത് ആസിഫ് അലി തരംഗം സൃഷ്ടിച്ച ഹിറ്റ് ചിത്രം

ദുൽഖർ സൽമാന്റെ ജനപ്രീതി ഇന്ന് അച്ഛൻ മമ്മൂട്ടിയുടെ സൂപ്പർസ്റ്റാർ പദവിയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും മികച്ച വേഷങ്ങൾ ചെയ്ത് ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന തന്റെ 40താമത്തെ ചിത്രമായ 'ഐ ആം ഗെയിം' എന്ന ആക്ഷൻ ത്രില്ലറിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് നടനും ആരാധകരും.

എന്നാൽ 14 വർഷങ്ങൾക്ക് മുൻപ് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത 'സെക്കൻഡ് ഷോ' (2012) എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സിനിമാലോകത്തേക്ക് എത്തിയത്. എന്നാൽ അതിനും മുൻപേ മലയാള സിനിമയിൽ 'ന്യൂ ജനറേഷൻ' തരംഗത്തിന് തുടക്കമിട്ട മറ്റൊരു സുപ്രധാന ചിത്രത്തിലൂടെ അദ്ദേഹം അരങ്ങേറ്റം കുറിക്കേണ്ടതായിരുന്നു എന്ന് എത്രപേർക്കറിയാം.

സംവിധായകൻ ശ്യാമപ്രസാദ് ഒരുക്കിയ 'ഋതു' (2009) എന്ന ചിത്രത്തിലൂടെ ദുൽഖറിനെ സിനിമാ ലോകത്തേക്ക് അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. ഈ വിവരം അടുത്തിടെ 'ഐ ആം ഗെയിം' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ വച്ച് ശ്യാമപ്രസാദ് തന്നെയാണ് വെളിപ്പെടുത്തിയത്. മമ്മൂട്ടിയെ നായകനാക്കി 'ഒരേ കടൽ' (2007) ചിത്രീകരിക്കുന്ന സമയത്ത് ചെന്നൈയിൽ വച്ചാണ് താൻ ദുൽഖറിനെ കാണുന്നതെന്നും അന്ന് തൊട്ടേ ദുൽഖറിനെ പരിചയമുണ്ടെന്നും അദ്ദേഹം ഓർത്തെടുത്തു.

'ഋതു'വിൽ ദുൽഖറിനെ കാസ്റ്റ് ചെയ്യാൻ താൻ തീരുമാനിച്ചിരുന്നെങ്കിലും ചില കാരണങ്ങളാൽ അത് നടക്കാതെ പോവുകയായിരുന്നു. പിന്നീട് ആസിഫ് അലി, റിമ കല്ലിങ്കൽ, വിനയ് ഫോർട്ട്, നിഷാൻ തുടങ്ങിയ ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിയാണ് ശ്യാമപ്രസാദ് ചിത്രം പൂർത്തിയാക്കിയത്.

ഇതോടൊപ്പം തന്നെ എന്തുകൊണ്ടാണ് താൻ 'ഐ ആം ഗെയിം' എന്ന ചിത്രം തിരഞ്ഞെടുക്കാൻ കാരണം എന്നും ദുൽഖർ സൽമാൻ വ്യക്തമാക്കുകയുണ്ടായി. സ്വയം ഭയം തോന്നുന്ന വേഷങ്ങൾ ചെയ്ത് നോക്കണമെന്ന് താൻ അടുത്തിടെ തീരുമാനിച്ചിരുന്നുവെന്നും ഈ കഥ കേട്ടപ്പോൾ 'ഇത് എങ്ങനെ ചെയ്തു തീർക്കും' എന്നൊരു ഭയം ഉള്ളിൽ വന്നതുകൊണ്ടാണ് ഈ പ്രോജക്റ്റ് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നടൻ ആന്റണി വർഗീസ് പെപ്പെയാണ് ഈ ചിത്രത്തിലെ യഥാർത്ഥ നായകനെന്നും, നഹാസ് ഹിദായത്തിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണിതെന്നും ദുൽഖർ കൂട്ടിച്ചേർത്തു. ചിത്രം സെപ്റ്റംബർ 3-നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

Tags:    
News Summary - The hit film Asif Ali did was originally intended for Dulquer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.