'പതിവ് ശൈലി വിട്ട് പുതുമ പരീക്ഷിക്കാൻ കാണിച്ച ധൈര്യത്തിന് കയ്യടി'; 'ടോക്സിക്' വിമർശനങ്ങളിൽ യാഷിനെ പിന്തുണച്ച് കിച്ച സുദീപ്

കെ.ജി.എഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം യാഷ് നായകനായെത്തിയ പുതിയ ചിത്രം 'ടോക്സിക്കി'ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോശം റിവ്യൂകളും ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറയുമ്പോഴും കന്നഡ ചലച്ചിത്ര ലോകം യാഷിന് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തുകയാണ്. നടൻ ഉപേന്ദ്രക്ക് പിന്നാലെ യാഷിനെ പിന്തുണച്ച് സൂപ്പർ താരം കിച്ച സുദീപും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നു.

മുൻ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം സുരക്ഷിതമായ മറ്റൊരു വാണിജ്യ ചിത്രം ചെയ്യാതെ, തികച്ചും വ്യത്യസ്തമായ ഒരു പരീക്ഷണത്തിന് തയ്യാറായ യാഷിന്റെ തീരുമാനത്തെ സുദീപ് അഭിനന്ദിച്ചു. "യാഷ്, നിങ്ങൾ ശരിക്കും വ്യത്യസ്തമായ ഒന്നാണ് ഈ ചിത്രത്തിലൂടെ പരീക്ഷിച്ചത്. പതിവ് വാണിജ്യ ഫോർമുലകൾക്ക് പിന്നാലെ പോകാതെ പുതിയൊരെണ്ണം ചെയ്യാൻ കാണിച്ച ആ ധൈര്യത്തെ അഭിനന്ദിക്കുന്നു. ഇതിന് വ്യത്യസ്തമായ ഒരു ചിന്താഗതിയും ഉറച്ച ബോധ്യവും ആവശ്യമാണ്," എക്സിൽ (ട്വിറ്റർ) പങ്കുവെച്ച കുറിപ്പിൽ കിച്ച സുദീപ് വ്യക്തമാക്കി.

സിനിമക്കെതിരെയുള്ള വിമർശനങ്ങളെയും അദ്ദേഹം പരാമർശിച്ചു. വാണിജ്യ സിനിമകളുടെ പരമ്പരാഗത നിയമങ്ങളെ പൊളിച്ചെഴുതി എന്നതാണ് ടോക്സിക്കിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് സുദീപ് പറയുന്നു. "ടോക്സിക് അസാധാരണവും പ്രശംസനീയവുമായ ഒരു ശ്രമമാണ്. സിനിമയുടെ പല ഭാഗങ്ങളും മികച്ച ചർച്ചകൾക്കും പഠനങ്ങൾക്കും വഴിയൊരുക്കുന്നതാണ്. പതിവ് ശൈലികളിൽ നിന്നും മാറി നടക്കാൻ കാണിച്ച ഈ ധൈര്യത്തിന് വലിയൊരു സല്യൂട്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു അധോലോക നായകന്റെ ഉയർച്ചയും തകർച്ചയുമാണ് ചിത്രം പറയുന്നത്. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആഗോള തലത്തിൽ വെറും മൂന്ന് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടുമ്പോഴും ചിത്രത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഓൺലൈനിൽ ഉയരുന്നത്. സിനിമയുടെ ദൈർഘ്യം, തിരക്കഥയിലെ പാളിച്ചകൾ, അതിക്രൂരമായ സംഘട്ടന രംഗങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം പ്രേക്ഷകരും നിരൂപകരും ചിത്രത്തെ വിമർശിക്കുന്നത്.

Tags:    
News Summary - Kichcha Sudeep Backs Yash’s Toxic Amid Mixed Reviews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.