ന്യൂഡൽഹി: ബോളിവുഡ് നടി കരിഷ്മയുടെയും മുൻ ഭർത്താവ് സഞ്ജയ് കപൂറിന്റെയും വിവാഹമോചനത്തിലെ രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രിയ സച്ച്ദേവ് സമർപ്പിച്ച ഹരജിയിൽ കരിഷ്മയുടെ പ്രതികരണം തേടി സുപ്രീം കോടതി. സഞ്ജയ് കപൂറിന്റെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിൽ വാദം നടക്കുന്നതിനിടെയാണ് 2016 ലെ വിവാഹമോചന രേഖകൾ ഹാജരാക്കണമെന്ന് പ്രിയ സച്ച്ദേവ് ആവശ്യപ്പെട്ടത്.
ഡൽഹി ഹൈകോടതിയുടെ പരിഗണനയിലുള്ള പിന്തുടർച്ചാവകാശ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനും സഞ്ജയ്‌യുടെ എസ്റ്റേറ്റുമായി ബന്ധപ്പെട്ട നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിവാഹമോചന സമയത്തെ രേഖകൾ ലഭിക്കമണെന്നാണ് പ്രിയയുടെ ഹരജിയിൽ പറയുന്നത്. അതിനു വേണ്ടി കരിഷ്മയും സഞ്ജയ്‌യുമായുള്ള വിവാഹമോചന നടപടിയിലെ ട്രാൻസ്ഫർ പെറ്റീഷൻ (സിവിൽ) 214 രേഖയുടെ പകർപ്പുകളാണ് ആവശ്യപ്പെട്ടത്.
എന്നാൽ കരിഷ്മയുടെയും കുട്ടികളുടെയും രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള ശ്രമമാണ് ഇതെന്ന് കരിഷ്മയുടെ അഭിഭാഷകൻ വാദിച്ചു. വിഷയത്തിൽ രണ്ടാഴ്ച്ക്കുള്ളിൽ എതിർപ്പ് രേഖപ്പെടുത്തുവാനും മറുപടി ലഭിച്ച ശേഷം വാദം തുടരുകയും ചെയ്യുമെന്ന് കോടതി നിർദേശിച്ചു. സ്വത്ത് തർക്കത്തിൽ കരീഷ്മയുടെ മക്കൾക്കൊപ്പം സഞ്ജയ്‌യുടെ അമ്മയും കക്ഷി ചേർന്നിട്ടുണ്ട്. പ്രിയയുടെ പേരിൽ സഞ്ജയ് കപൂർ എഴുതിവെച്ച വിൽപത്രത്തിൽ സംശയം പ്രകടിപ്പിച്ചാണ് സഞ്ജയ്‌യുടെ അമ്മ കക്ഷി ചേർന്നത്. മരണപ്പെട്ട സഞ്ജയ്‌യുടെ വിൽപത്ര പ്രകാരം, സഞ്ജയ് കപൂറിന്റെ മുഴുവൻ സ്വത്തുക്കളും ഭാര്യയായ പ്രിയ സച്ച്ദേവ് കപൂറിനാണ് ലഭിക്കുക.
2025 ജൂണ്‍ 12ന് യു.കെയിലെ വിൻഡ്‌സറിൽ പോളോ കളിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സഞ്ജയ് കപൂര്‍ അന്തരിച്ചത്. സോന കോംസ്റ്റാറിന്റെ ചെയര്‍മാനായിരുന്ന സഞ്ജയ് കപൂറിന്റെ പേരിൽ വലിയൊരു ബിസിനസ് സാമ്രാജ്യമുണ്ടായിരുന്നു. 2003 ലായിരുന്നു സഞ്ജയ്-കരിഷ്മ വിവാഹം. 2016ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം സഞ്ജയ് കപൂർ പ്രിയ സച്ച്ദേവിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ അസാരിയാസ് എന്നൊരു മകനുണ്ട്. നേരത്തെ വിവാഹമോചന സമയത്ത് കോടിക്കണക്കിന് രൂപ മൂല്യമുള്ള സ്വത്തുക്കള്‍ കരിഷ്മക്കും മക്കള്‍ക്കും സഞ്ജയ് നീക്കിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.