ആശാ ഭോസ്‌ലെ, സനായി ഭോസ്‌ലെ
തലമുറകളെ തന്റെ ശബ്ദം കൊണ്ട് വിസ്മയിപ്പിച്ച ആശാ ഭോസ്‌ലെ ഇനി ഓർമകളിൽ മാത്രം. ഏഴ് പതിറ്റാണ്ടുകളായി ഇന്ത്യൻ സംഗീതത്തിന് ഭാവവും താളവും നൽകിയ ശബ്ദമായിരുന്നു ആശാ ഭോസ്‌ലെയുടേത്. പാട്ടിന്റെ ലോകത്തെ ആ വലിയ സാന്നിധ്യം ഇല്ലാതാകുമ്പോൾ ഒരു കാലഘട്ടത്തിനാണ് അവസാനമാകുന്നത്. വെറുമൊരു ഗായിക എന്നതിലുപരി, ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിലെ പല നിമിഷങ്ങളിലും ആ ശബ്ദം കൂട്ടുണ്ടായിരുന്നു. അനശ്വര ഗായിക ആശാ ഭോസ്‌ലെക്ക് വിടചൊല്ലി രാജ്യം വിതുമ്പുമ്പോൾ, ഹൃദയസ്പർശിയായ കുറിപ്പുമായി പേരക്കുട്ടി സനായി ഭോസ്‌ലെ.
ആശാ ഭോസ്‌ലെയുടെ സംഗീത പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ സനായിക്ക് വലിയ താൽപ്പര്യമുണ്ട്. സനായി ഒരു മികച്ച നർത്തകി കൂടിയാണ്. മുത്തശ്ശിയോടൊപ്പം ചേർന്ന് പല പൊതുവേദികളിലും സനായി പ്രത്യക്ഷപ്പെടാറുണ്ട്. ആശാ ഭോസ്‌ലെയുടെ ഗാനങ്ങൾക്കൊപ്പം സനായി നൃത്തം ചെയ്യുന്ന വീഡിയോകൾ മുൻപ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സനായി തന്റെ മുത്തശ്ശിയെ സ്നേഹത്തോടെ വിളിക്കുന്നത് 'ആശായ്' എന്നാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തും മാർഗ്ഗദർശിയും മുത്തശ്ശിയാണെന്ന് സനായി പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവർക്കിടയിൽ വലിയൊരു പ്രായവ്യത്യാസമുണ്ടെങ്കിലും, ഒരു സുഹൃത്തിനോടെന്നപോലെ എന്തിനെക്കുറിച്ചും സംസാരിക്കാൻ കഴിയുന്ന ബന്ധമായിരുന്നു അവരുടേത്.
പാട്ടിലെപ്പോലെ തന്നെ പാചകത്തിലും വലിയ താല്പര്യമുള്ള വ്യക്തിയാണ് ആശാ ഭോസ്‌ലെ. തന്റെ മുത്തശ്ശി ഉണ്ടാക്കിത്തരുന്ന ഭക്ഷണത്തെക്കുറിച്ചും അവർ ഒന്നിച്ച് ചെലവഴിക്കുന്ന വൈകുന്നേരങ്ങളെക്കുറിച്ചും സനായി വാചാലയാകാറുണ്ട്. മുത്തശ്ശിയോടൊപ്പമുള്ള ചെറിയ യാത്രകളും കുടുംബസംഗമങ്ങളുമാണ് സനായിയുടെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ. ആശാ ഭോസ്‌ലെയുടെ വാർധക്യകാലത്ത് അവരുടെ നിഴലായി സനായി കൂടെയുണ്ടായിരുന്നു. മുത്തശ്ശിയുടെ ഔദ്യോഗിക പരിപാടികളിലും വിദേശ യാത്രകളിലും ഒരു സഹായിയെപ്പോലെ സനായി എപ്പോഴും ഒപ്പമുണ്ടാകും.
‘ഞാൻ ഇന്ന് രാവിലെ ഉണർന്നപ്പോൾ എനിക്ക് നഷ്ടമായത് എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെയാണ്. എന്റെ ലോകം പൂർണ്ണമാക്കിയ, ഞാൻ ജനിച്ചപ്പോൾ ആദ്യമായി എന്നെ കൈകളിൽ കോരിയെടുത്ത ആ പ്രിയപ്പെട്ടവൾ ഇന്ന് കൂടെയില്ല. ഇനി ഞാൻ ആരെയാണ് രാവിലെ ഉണരുമ്പോൾ കെട്ടിപ്പിടിക്കുക? ആരുടെ കൂടെയാണ് ചായ കുടിച്ചിരിക്കുക? വൈകുന്നേരം വീട്ടിലെത്തുമ്പോൾ എനിക്ക് വേണ്ടി കാത്തിരിക്കാനും, എന്റെ മോശം തമാശകൾ കേട്ട് ചിരിക്കാനും ഇനി ആരുണ്ടാകും?
ഇതൊക്കെ അവരെ ഓർക്കാനുള്ള ചില കാര്യങ്ങൾ മാത്രമാണ്. പക്ഷേ, ഞാനനുഭവിക്കുന്ന ഈ വേദനയിൽ പങ്കുചേരുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. അവൾ എന്നും ജീവിതത്തിന്റെയും ചിരിയുടെയും പര്യായമായിരുന്നു. അവരെ നിങ്ങൾ ഓർക്കുന്നുണ്ടെങ്കിൽ ആ ചിരിയോടെ മാത്രം ഓർക്കുക! അവർ മുകളിൽ ഇരുന്ന് നമ്മളെയെല്ലാം നോക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നോട് തന്ന വാക്ക് പാലിച്ച് അവൾ തിരികെ വരുമെന്ന് ഞാൻ വിശ്വസിക്കുന്നു.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്നേഹത്തെയാണ് എനിക്ക് നഷ്ടമായത്. ഇതിലും വലിയൊരു സങ്കടം ഈ ലോകത്തില്ല. അതുകൊണ്ട് എല്ലാവരോടും എനിക്ക് പറയാനുള്ളത് ഇത്രമാത്രം. നിങ്ങൾ ജീവിതം ആഘോഷിക്കൂ, അവർ ആഗ്രഹിച്ചതുപോലെ ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കൂ. ഐ ലവ് യു ആശായ്... തൽക്കാലം വിട. നീ എപ്പോഴും എന്റെ കൂടെയുണ്ടാകുമെന്ന് എനിക്കറിയാം. ആ കെട്ടിപ്പിടുത്തത്തിനായി ഞാൻ കാത്തിരിക്കുന്നു’. എന്നാണ് സനായി ഭോസ്‌ലെ സോഷ്യൽമീഡിയയിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.