മുംബൈ: ആശുപത്രി പരിസരത്ത് കാമറകളുമായി തടിച്ചുകൂടി വ്യക്തിപരമായ ബുദ്ധിമുട്ടുകളെയും വേദനകളെയും വാർത്തയാക്കാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകർക്കും പാപ്പരാസികൾക്കുമെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് സൽമാൻ ഖാൻ. ബുധനാഴ്ച പുലർച്ചെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പുകളിലൂടെയാണ് താരം തന്റെ കടുത്ത അമർഷവും നിരാശയും പരസ്യമാക്കിയത്.
മാധ്യമപ്രവർത്തകരുടെ ഉപജീവനമാർഗ്ഗത്തിന് താൻ എപ്പോഴും പിന്തുണ നൽകിയിട്ടുണ്ടെന്നും അവരെ ബഹുമാനത്തോടെയാണ് കണ്ടിട്ടുള്ളതെന്നും ഓർമിപ്പിച്ച താരം, എന്നാൽ ഒരാളുടെ കണ്ണീരിൽ നിന്നും വേദനയിൽ നിന്നും പണമുണ്ടാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സെൽഫി ചിത്രങ്ങൾക്കൊപ്പമാണ് സൽമാൻ ഖാൻ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചത്.
‘ആശുപത്രിയിൽ എന്റെ വേദന കണ്ട് ആസ്വദിക്കുന്ന മാധ്യമപ്രവർത്തകരെ ഞാൻ കണ്ടാൽ... ആ മാധ്യമങ്ങൾക്ക് വേണ്ടിയാണ് ഞാൻ ഇതുവരെ നിലകൊണ്ടത്. അവരോട് നന്നായി സംസാരിച്ചതും അവരുടെ ഉപജീവനമാർഗ്ഗം ഉറപ്പാക്കാൻ ശ്രദ്ധിച്ചതും. എന്നാൽ എന്റെ നഷ്ടങ്ങളിൽ നിന്ന് പണമുണ്ടാക്കാനാണ് നിങ്ങളുടെ ഭാവമെങ്കിൽ... ദയവായി മിണ്ടാതിരിക്കുക, അത് കണ്ട് ആസ്വദിക്കാതിരിക്കുക. ഒരു ചിത്രമാണോ അതോ മനുഷ്യജീവനമാണോ നിങ്ങൾക്ക് വലുത്?’
തന്റെ കുടുംബത്തിലെയോ സുഹൃത്തുക്കളിലെയോ ഒരാളുടെ വിയോഗത്തിലോ വിഷമഘട്ടത്തിലോ ഇത്തരം പ്രവണതകൾ ആവർത്തിച്ചാൽ വെറുതെയിരിക്കില്ലെന്ന കടുത്ത മുന്നറിയിപ്പും താരം നൽകി. നിങ്ങളുടെ കുടുംബത്തിലുള്ള ആരെങ്കിലും ഇതുപോലെ ആശുപത്രിയിലായാൽ താൻ ഇങ്ങനെയുണ്ടാകുമോ എന്നും സൽമാൻ ചോദിച്ചു. ‘എനിക്ക് 60 വയസ്സായി, പക്ഷേ തിരിച്ചു പോരാടാൻ ഞാൻ മറന്നിട്ടില്ല എന്ന് ഓർത്തു വെക്കുക. ജയിലിൽ അടക്കുമെന്നാണോ... ഹാ ഹാ...’ എന്നും സൽമാൻ ഖാൻ കുറിച്ചു.
ഏത് സാഹചര്യത്തിലാണ് സൽമാൻ ഖാൻ ആശുപത്രിയിൽ എത്തിയതെന്നതിനെക്കുറിച്ച് വ്യക്തതയില്ലെങ്കിലും, താരത്തിന്റെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലായി. സൽമാൻ ഖാന് പൂർണ്ണ പിന്തുണയുമായി നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് രംഗത്തെത്തിയിരിക്കുന്നത്. എന്തിനും ഏതിനും ക്യാമറയുമായി പുറകെ നടക്കുന്ന പാപ്പരാസി സംസ്കാരത്തിനെതിരെ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.