സായ് പല്ലവി
ഹിന്ദി സംസാരിക്കാൻ ബുദ്ധിമുട്ടിയതിന് സായ് പല്ലവിക്ക് നേരെ സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസം. താരത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ‘ഏക് ദിൻ’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് സംഭവം. മേയ് 1ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം മുംബൈയിൽ സംഘടിപ്പിച്ച ‘ഏക് ദിൻ കി മെഹ്ഫിൽ’ എന്ന പരിപാടിയിൽ വെച്ച് തനിക്ക് ഹിന്ദി അത്ര വശമില്ലെന്ന് സായ് പല്ലവി തുറന്നു പറഞ്ഞിരുന്നു. ഇതിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് നടിക്കെതിരെ ട്രോളുകളും വിമർശനങ്ങളും ഉയർന്നത്.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ 'രാമായണ'ത്തിൽ സീതയായി അഭിനയിക്കുന്നത് സായ് പല്ലവിയാണ്. അടിസ്ഥാനപരമായ ഹിന്ദി വാക്കുകൾ പോലും സംസാരിക്കാൻ അറിയാത്ത ഒരാളെ എങ്ങനെയാണ് സീതയുടെ വേഷത്തിലേക്ക് തിരഞ്ഞെടുത്തതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം.
‘സായ് പല്ലവിയെ പരിചയപ്പെടൂ. ഹിന്ദിയിലെ അടിസ്ഥാന വാക്കുകൾ പോലും അറിയില്ല. ഇവരാണ് രാമായണത്തിൽ സീതാമാതയെ അവതരിപ്പിക്കുന്നത്’ ഒരാൾ എക്സിൽ കുറിച്ചു. നിതേഷ് തിവാരിയുടെ കാസ്റ്റിങ് തീരുമാനം മോശമായിപ്പോയെന്നും ചിലർ അഭിപ്രായപ്പെട്ടു. സിനിമയിൽ സായ് പല്ലവിക്ക് വേണ്ടി മറ്റാരെങ്കിലും ഡബ്ബ് ചെയ്യേണ്ടി വരുമോ എന്ന ആശങ്കയും ആരാധകർ പങ്കുവെക്കുന്നുണ്ട്.
അതേസമയം, സായ് പല്ലവിയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. കത്രീന കൈഫ്, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങിയ നടിമാർ തുടക്കകാലത്ത് ഹിന്ദി അറിയാതെ തന്നെ ബോളിവുഡിൽ തിളങ്ങിയ കാര്യം ഇവർ ചൂണ്ടിക്കാട്ടുന്നു. ഒരു ഭാഷ അറിയില്ലെങ്കിലും ഡയലോഗുകൾ പഠിച്ചെടുത്ത് അഭിനയിക്കുക എന്നത് ഒരു നടിയുടെ കഴിവാണെന്നും, ഗായകർ അന്യഭാഷകളിൽ പാടുന്നത് പോലെ തന്നെയാണിതെന്നും ആരാധകർ കുറിച്ചു. അഭിമുഖങ്ങളിൽ സംസാരിക്കുന്നതിനേക്കാൾ സിനിമയിൽ എങ്ങനെ അഭിനയിക്കുന്നു എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ഒരു വിഭാഗം വാദിക്കുന്നു.
ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽ പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഏക് ദിൻ’. ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ ആണ് ചിത്രത്തിലെ നായകൻ. 2016ൽ പുറത്തിറങ്ങിയ ‘വൺ ഡേ’ എന്ന തായ് സിനിമയുടെ റീമേക്കാണിത്. തന്റെ സഹപ്രവർത്തകയോട് പ്രണയം തോന്നുന്ന യുവാവ്, അവളോടൊപ്പം ഒരു ദിവസമെങ്കിലും ചിലവഴിക്കാൻ ആഗ്രഹിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിമർശനങ്ങൾ ഒരു വശത്ത് നടക്കുമ്പോഴും ജുനൈദ് ഖാനും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.