ഇന്ത്യക്ക് അഭിമാനമായി മാറുകയാണ് എസ്. എസ് രാജമൗലിയുടെ ആർ. ആർ. ആർ. ഇത്തവണത്തെ മികച്ച ഒറിജിനൽ സ്കോറിനുള്ള ഓസ്കർ പുരസ്കാരം ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനായിരുന്നു. ഓസ്കർ നിമിഷം സാക്ഷ്യം വഹിക്കാൻ സംവിധായകൻ എസ്. എസ് രാജമൗലിയും താരങ്ങളായ രാം ചരണും ജൂനിയർ എൻ. ടി. ആറും കുടുംബസമേതം ലോസ് ഏഞ്ചൽസിലെ ഡോൾബി തിയറ്റിലെത്തിയിരുന്നു.
സംഗീത സംവിധായകൻ കീരവാണിക്കും ഗാനരചയിതാവ് ചന്ദ്രബോസിനും കുടുംബാംഗങ്ങൾക്കും മാത്രമാണ് പുരസ്കാര വേദിയിലേക്ക് സൗജന്യ ടിക്കറ്റ് ലഭിച്ചതെന്നും സംവിധായകൻ ഉൾപ്പെടെയുള്ളവർ പണം നൽകി ടിക്കറ്റെടുത്താണ് ഓസ്കർ വേദിയിലെത്തിയതെന്നും വാർത്ത പ്രചരിച്ചിരുന്നു. ഒരു ടിക്കറ്റിന് 20 ലക്ഷം രൂപയാണ് ചാർജ്. ദേശീയമാധ്യമമാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടത്.
ഇപ്പോഴിതാ പ്രചരിക്കുന്ന റിപ്പോർട്ടിനെ തള്ളി ആർ. ആർ. ആർ ടീം രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സംവിധായകൻ എസ് .എസ് രാജമൗലിയും താരങ്ങളായ ജൂനിയർ എൻ.ടി. ആറും രാം ചരണും കുടുംബാംഗങ്ങളും പണം മുടക്കിയാണ് ഓസ്കർ വേദിയിൽ എത്തിയതെന്നുളള വാർത്ത വ്യാജമാണെന്നാണ് ആർ. ആർ. ആർ ടീമിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
ഓസ്കർ അവാർഡ് പ്രഖ്യാപനത്തിന്റെ സമയത്ത് ആഹ്ളാദം പ്രകടിപ്പിക്കുന്ന എസ്.എസ് രാജമൗലി ഉൾപ്പെടെയുള്ള ആർ.ആർ.ആർ ടീം അംഗങ്ങളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.