അല്ലു സിരീഷിന്‍റെ പെല്ലി കൊഡുകു ചടങ്ങിൽ നിന്നും

വിവാഹശേഷം ആദ്യമായ് പങ്കെടുക്കുന്ന ആഘോഷം; അല്ലുവിന്‍റെ വീട്ടിലെത്തി രശ്മികയും വിജയ് ദേവരകൊണ്ടയും

അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷിന്‍റെ വിവാഹ ഒരുക്കങ്ങളിലാണ് താര കുടുംബം. അല്ലു സരീഷും നയനിക റെഡ്ഡിയും മാർച്ച് ആറിനാണ് വിവാഹിതരാകുന്നത്. തെലുങ്കു ആചാരങ്ങൾ അനുസരിച്ചുള്ള ചടങ്ങുകളാണ് ഇപ്പോൾ വധു വരന്മാരുടെ വീടുകളിൽ നടക്കുന്നത്. അല്ലുവിന്‍റെ കുടുംബ വസതിയിൽ നടന്ന പെല്ലി കൊഡുകു ചടങ്ങോടെയാണ് വിവാഹ ആഘോഷങ്ങൾ ആരംഭിച്ചത്. കുടുംബാംഗങ്ങൾക്ക് പുറമേ, വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ആഘോഷങ്ങളിൽ പങ്കെടുത്തു.

കുടുംബ വസതിയിൽ നടന്ന പെല്ലി കൊഡുകു ചടങ്ങിൽ നിന്നുള്ള വിഡിയോകളും ചിത്രങ്ങളുമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിൽ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന രശ്മിക മന്ദാനയെയും വിജയ് ദേവരകൊണ്ടയെയും കാണാം. ഇരുവരും വിവാഹശേഷം ഒന്നിച്ചു പങ്കെടുക്കുന്ന ആദ്യ പരിപാടിയാണ് ഇത്. ഇവരോടൊപ്പം വിജയ്‌യുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയും ചടങ്ങിൽ പങ്കെടുത്തു.

അല്ലുവിന്‍റെ വീട് പുഷ്പാലങ്കാരങ്ങളാൽ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. തനത് സംസ്കാരത്തെ പിന്തുടർന്ന ചടങ്ങുകളിൽ അല്ലു അർജുനും രാം ചരണും പ്രധാന ആകർഷണമായി. അല്ലു സീരിഷ് രാം ചരണുമായി സംസാരിക്കുന്നതും സഹോദരൻ അല്ലു അർജുൻ ഗാനം ആലപിക്കുന്നതും വിഡിയോയിൽ കാണാം.

നിർമാതാവ് അല്ലു അരവിന്ദിന്റെ ഇളയ മകനാണ് അല്ലു സിരീഷ്. ഗൗരവം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്ക് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചത്. രാധ മോഹൻ സംവിധാനം ചെയ്ത ചിത്രത്തിൽ യാമി ഗൗതമായിരുന്നു നായിക. തെലുങ്കിലും തമിഴിലും ഒരേസമയം ഗൗരവം ചിത്രീകരിച്ചു.

2017ൽ മോഹൻലാൽ നായകനായ 1971: ബിയോണ്ട് ബോർഡേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് അല്ലു സിരിഷ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അല്ലു സിരീഷ് അവസാനമായി പ്രധാന വേഷത്തിൽ അഭിനയിച്ചത് ഫാന്റസി ആക്ഷൻ ചിത്രമായ ബഡ്ഡി(2024)യിലാണ്. ആര്യ അഭിനയിച്ച ടെഡി എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം.

Tags:    
News Summary - Rashmika and Vijay Deverakonda attend their first celebration after marriage; they visit Allu's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.