പാകിസ്താൻ അഭിനേതാക്കളുടെ കഴിവിനെ ബോളിവുഡ് താരങ്ങൾ ഭയപ്പെടുന്നതായി പാക് നടിയും ടെലിവിഷൻ അവതാരകയുമായ നദിയ ഖാൻ. രാഷ്ട്രീയ കാരണങ്ങൾ മാത്രമല്ല പാകിസ്താൻ താരങ്ങളെ ഇന്ത്യൻ സിനിമകളിൽ നിന്ന് ഒഴിവാക്കിയതെന്നും പാക് താരങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യതയെ ഖാന്മാരും മറ്റുള്ളവരും ഭയപ്പെടുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ഒരു പാക് ടെലിവിഷന്‍ ഷോയിലാണ് നാദിയയുടെ വിവാദ പരാമര്‍ശം. നദിയ ഖാന്റെ വാക്കുകൾ വലിയ വിമർശനം ഉയർത്തിയിട്ടുണ്ട്.
'പാക് താരമായ ഫവാദ് ഖാനെ പോലുള്ളവർ ബോളിവുഡില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടു. ഇത് ബോളിവുഡ് താരങ്ങളെ ഭയപ്പെടുത്തി. ഉറി ഭീകരാക്രമണം മറയായി വച്ച് രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് പാക് താരങ്ങളെ ഇന്ത്യന്‍ സിനിമയില്‍ അഭിനയിപ്പിക്കാതെയായി. രാഷ്ട്രീയ പ്രശ്‌നം മാത്രമല്ല വിലക്കിന് പിന്നിൽ. അവിടത്തെ താരങ്ങളുടെ ഗൂഢാലോചനയുടെ ഫലം കൂടിയാണ്. ഞങ്ങള്‍ക്ക് ഇന്ത്യൻ സിനിമ കിട്ടാത്തതിൽ ഭയമൊന്നുമില്ല. പാക് താരങ്ങൾ വളരെ കഴിവുള്ളവരുമാണ്. അവർ കണ്ണുകൾ കൊണ്ടാണ് അഭിനയിക്കുന്നത് -നദിയ പറഞ്ഞു.
എന്നാൽ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് പാക് താരങ്ങളോട് വലിയ സ്‌നേഹമാണ്. ഇത് അവിടത്തെ സൂപ്പർ താരങ്ങൾക്ക്, പ്രത്യേകിച്ച് ഖാന്മാർക്ക് പേടിയാണ്. പാക് താരങ്ങൾ ഇവിടെ വന്നു സിനിമ ചെയ്താല്‍ തങ്ങള്‍ എന്തു ചെയ്യും എന്നാണ് അവര്‍ ചിന്തിക്കുന്നത്. കൂടാതെ ഇന്ത്യൻ ഷോകളുടെ പകുതി ചെലവിലാണ് പാകിസ്താനിൽ ഷോകൾ ഒരുക്കുന്നത്. ഞങ്ങളുടെ കലാകാരന്മാർ ആവേശഭരിതരാണ്, അവരുടെ സൃഷ്ടികൾ ആഗോളതലത്തിൽ കാണണമെന്ന് അവർ ആഗ്രഹിക്കുന്നു. അവർ കഴിവുള്ളവരുമാണ്. കണ്ണുകൾ കൊണ്ടാണ് അഭിനയിക്കുന്നത്' -നദിയ കൂട്ടിച്ചേർത്തു.
2019ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക് സിനിമ പ്രവര്‍ത്തകര്‍ക്ക് ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷൻ ഇന്ത്യയിൽ വിലക്ക് ഏര്‍പ്പെടുത്തിയത്. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനിലും ഇന്ത്യന്‍ സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാകിസ്താന്‍ നിരോധനം പിന്‍വലിച്ചു.
ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ചത് പാകിസ്താനിലെ തിയറ്റര്‍ വ്യവസായത്തെ ബാധിച്ചതായും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമകളെ നിരോധിക്കുകയായിരുന്നില്ല, മറിച്ച് പ്രതിരോധത്തിന്റെ ഭാഗമായുള്ള നടപടികള്‍ മാത്രമായിരുന്നുവെന്ന് പിന്നീട് പാക് സിനിമ വിതരണ അസോസിയേഷന്‍ വക്താവ് ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.