സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ എന്ന നിലയില്‍ പ്രശസ്തനാണ് മുനവ്വര്‍ ഫാറൂഖി. ബിഗ് ബോസ് സീസണ്‍ 17 വിജയി കൂടിയായ മുനവ്വറിനെ 14 മില്ല്യണില്‍ കൂടുതല്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ബാന്ദ്രയിൽ മുനവർ ഫാറൂഖി അവതരിപ്പിക്കുന്ന പരിപാടി തടസ്സപ്പെടുത്തുമെന്ന് ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരുടെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് അവസാന നിമഷം മുനവറിനെ പരിപാടിയിൽ നിന്ന് ഒഴിവാക്കി. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യാതിഥിയായിരുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള കാമ്പെയ്‌നിന്റെ ഭാഗമായി കാർട്ടർ റോഡ് ആംഫി തിയറ്ററിൽ ഭാംല ഫൗണ്ടേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്. മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡ്, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ്, ഐക്യരാഷ്ട്രസഭ പരിസ്ഥിതി പരിപാടി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മുനവറിനെ ചടങ്ങിൽ നിന്ന് പുറത്താക്കാൻ സംഘാടകരോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് വി.എച്ച്.പിയും ബജ്രംഗ്ദളും ലോക്കൽ പൊലീസിന് കത്തെഴുതിയിരുന്നു. മുനവർ തന്റെ പരിപാടികളിൽ ഹിന്ദു ദേവതകളെ അപമാനിച്ചതായി ആരോപണമുണ്ട്. 'പരിപാടിയെ ഞങ്ങൾ എതിർത്തിട്ടില്ല. ഈ വ്യക്തിയെ എതിർക്കുന്നു. ക്രമസമാധാനം തകർക്കരുതെന്നും ഭരണകൂടം ഉടൻ തന്നെ ഈ സംഘടനയുടെ തലവനുമായി സംസാരിച്ച് ഈ വ്യക്തി പരിപാടിയിലേക്ക് വരുന്നത് തടയണമെന്നും ഞങ്ങൾ അഭ്യർഥിച്ചിരുന്നു' എന്ന് ബജ്രംഗ്ദളിന്റെ കൊങ്കൺ പ്രവിശ്യാ സഹ-കൺവീനർ ഗൗതം റാവാരിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.