ഹൈദരാബാദ്: നടി നിധി അഗർവാളിന്റെ പുതിയ ചിത്രമായ ദി രാജാസാബിന്റെ ഗാന പ്രകാശന ചടങ്ങിന് ശേഷം ആരാധകരിൽ നിന്ന് നടിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തിൽ പ്രതികരിച്ച് ഗായികയും ആക്ടിവിസ്റ്റുമായ ചിന്മയി ശ്രീപാദ. ആൾക്കൂട്ടത്തിന്റെ പെരുമാറ്റത്തെ ചിന്മയി ശക്തമായി അപലപിച്ചു. സംഭവത്തിന്റെ വിഡിയോ വൈറലാകുകയും സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ചിന്മയിയുടെ പ്രതികരണം.
'കഴുതകളേക്കാൾ മോശമായി പെരുമാറുന്ന പുരുഷന്മാരുടെ കൂട്ടം... സമാന ചിന്താഗതിക്കാരായ പുരുഷന്മാർ ഒന്നിച്ചാൽ, അവർ ഇതുപോലെ സ്ത്രീയെ ഉപദ്രവിക്കും. എന്തുകൊണ്ടാണ് ഏതെങ്കിലും ഒരു ദൈവം അവരെയെല്ലാം കൊണ്ടുപോയി മറ്റൊരു ഗ്രഹത്തിൽ പാർപ്പിക്കാത്തത്?' -എന്നാണ് ചിന്മയി എക്സിൽ എഴുതിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം. എന്നാൽ പലരും ചിന്മയിയുടെ പോസ്റ്റിനെ വിമർശിച്ച് രംഗത്തെത്തുന്നുണ്ട്. പല പുരുഷന്മാർക്കും ഈ സാഹചര്യം നേരിടേണ്ടി വരുന്നുണ്ടെന്നും വിഷയത്തെ സ്ത്രീ-പുരുഷ പ്രശ്നമായി കാണരുതെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്.
ഡിസംബർ 17ന് ഹൈദരാബാദിലെ ഒരു മാളിൽ നടന്ന പരിപാടിക്കിടെയാണ് നിധി അഗർവാളിന് ആൾക്കൂട്ട ആക്രമണം നേരിടേണ്ടി വന്നത്. 'ദി രാജാ സാബ്' എന്ന ചിത്രത്തിലെ 'സഹാന സഹാന' എന്ന ഗാനത്തിന്റെ ലോഞ്ച് ചടങ്ങ് കഴിഞ്ഞ് മടങ്ങവേയാണ് ജനക്കൂട്ടം നടിയെ വളഞ്ഞത്. ആരാധകരെന്ന് അവകാശപ്പെട്ടവർ താരത്തെ അടുത്തുകാണാനും തൊടാനും ശ്രമിച്ചതോടെ സാഹചര്യം വഷളാകുകയായിരുന്നു. നിധി അഗർവാൾ തന്റെ കാറിൽ കയറാൻ പാടുപെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചിത്രത്തിന്‍റെ സംവിധായകൻ മാരുതിയും പരിപാടിയിൽ പങ്കെടുത്തിരുന്നു. സുരക്ഷ സംഘത്തിന്‍റെ അകമ്പടി ഉണ്ടായിട്ടും ജനം നടിയെ ആക്രമിക്കാൻ ശ്രമിച്ചു. നിധിയെ തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും സെൽഫി എടുക്കാനുമെല്ലാം ആൾക്കൂട്ടത്തിലുള്ളവർ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. താരത്തോട് മോശമായി പെരുമാറിയ ആരാധകർക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. നിരവധിപ്പേരാണ് ഈ ആൾക്കൂട്ട അതിക്രമത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.