ഒരു പതിറ്റാണ്ട് മുമ്പ് വരെ 100 കോടി ക്ലബ്ബിൽ പ്രവേശിക്കുക എന്നത് ഒരു നടനെയും സിനിമയെയും സംബന്ധിച്ചിടത്തോളം വലിയ കാര്യമായിരുന്നു. എന്നാൽ പിന്നീട് ബാഹുബലി പോലുള്ള ചിത്രങ്ങൾ വരാൻ തുടങ്ങിയപ്പോൾ കഥ മാറി. ഇപ്പോൾ ഇന്ത്യൻ സിനിമയിൽ 100 കോടി എന്ന നേട്ടം സാധരണയായ ഒന്നായി മാറിയിട്ടുണ്ട്.
ചിത്രം വിജയമെന്ന് പ്രഖ്യാപിക്കാൻ 200 കോടി പുതിയ അടിസ്ഥാന മാനദണ്ഡമാക്കുന്ന പ്രവണത കണ്ട് തുടങ്ങുന്നുമുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, മിക്ക സിനിമകളും ആ സംഖ്യയിലെത്താൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ, ഒരു ചെറിയ പിഴവ് പോലും വരാതെ വീണ്ടും വീണ്ടും 200 കോടിയിൽ എത്തിയ സിനിമകളുള്ള ഒരേയൊരു നടൻ മാത്രമേ ഉണ്ടായിട്ടുള്ളു. മറ്റാരുമല്ല, തമിഴ് സൂപ്പർ താരം ദളപതി വിജയ് ആണത്.
തുടർച്ചയായി എട്ട് തവണ 200 കോടി എന്ന ഇന്ത്യൻ സിനിമയിലെ മറ്റൊരു നടനും നേടാത്ത മികച്ച നേട്ടമാണ് വിജയ് സ്വന്തമാക്കിയത്. 2017 ൽ മെർസലിലൂടെയാണ് അദ്ദേഹത്തിന്റെ 200 കോടി നേട്ടം ആരംഭിക്കുന്നത്. സർക്കാർ, ബിഗിൽ, മാസ്റ്റർ, ബീസ്റ്റ്, വാരിസു, ലിയോ, ഗോട്ട് എന്നീ സിനിമകളാണ് തുടർച്ചയായ 200 കോടി കലക്ഷന് താരത്തെ സഹായിച്ചത്. ലിയോ 605 കോടി രൂപ കലക്ഷൻ നേടി, സമ്മിശ്ര പ്രതികരണം ലഭിച്ചപ്പോഴും ഗോട്ട് ആഗോളതലത്തിൽ 400 കോടി രൂപ കടന്നു.
സൽമാൻ ഖാൻ, അക്ഷയ് കുമാർ തുടങ്ങിയ ബോളിവുഡ് താരങ്ങൾ ഒരുകാലത്ത് തുടർച്ചയായി ആറ് തവണ 200 കോടി രൂപ നേടിയിരുന്നു. ഷാറൂഖ് ഖാന്‍റെ മൂന്ന് ചിത്രങ്ങളാണ് തുടർച്ചയായി 200 കോടിയിൽ എത്തിയത്. എന്നാൽ തുടർച്ചയായ എട്ട് ചിത്രങ്ങൾ എന്ന കണക്കിലേക്ക് ഇതുവരെ ആർക്കും എത്താൻ കഴിഞ്ഞിട്ടില്ല.
രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനാൽ വിജയ് അഭിനയം നിർത്തുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്ത് പൂജ ഹെഗ്‌ഡെയും ബോബി ഡിയോളും വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന കരിയറിലെ അവസാന ചിത്രമായ ജന നായകൻ 2026 ജനുവരി ഒമ്പതിന് റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.