'ഞാൻ എന്‍റെ സമ്പന്നമായ ജീവിതം ഉപേക്ഷിച്ചു വന്നത് നിങ്ങൾക്കുവേണ്ടി'; നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം വികാരാധീനനായി വിജയ്

ചെന്നൈയിലെ പെരമ്പൂർ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ പത്രിക സമർപ്പിച്ചശേഷം നടനും ടി.വി.കെ നേതാവുമായ വിജയ് വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പത്രിക സമർപ്പണത്തിന് ശേഷം ഏപ്രിൽ 23ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയുടെ വിസിൽ ചിഹ്നത്തെ പിന്തുണക്കണമെന്നും വിജയ് വോട്ടർമാരോട് അഭ്യർത്ഥിച്ചു. പൊതുജനങ്ങളെ സേവിക്കുന്നതിനും അവരുടെ പിന്തുണ തിരിച്ചുപിടിക്കുന്നതിനുമായാണ് തന്‍റെ സമ്പന്നമായ ജീവിതത്തിൽ നിന്ന് മാറി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതെന്ന് വിജയ് പറഞ്ഞു.

'ഞാൻ എന്‍റെ സമ്പന്നമായ ജീവിതം ഉപേക്ഷിച്ചു വന്നത് നിങ്ങൾക്കുവേണ്ടിയാണ്. നമ്മൾ ഒന്നിച്ചുനിന്ന് തമിഴ്നാടിനെ രക്ഷിക്കണം' എന്നാണ് വിജയ് പറഞ്ഞത്. സത്യസന്ധനും പ്രതിബദ്ധതയുള്ളവനുമായി തുടരുമെന്നും അദ്ദേഹം വോട്ടർമാർക്ക് ഉറപ്പ് നൽകി. പെരമ്പൂർ പോലുള്ള പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ വിജയ് ചോദ്യം ചെയ്യുകയും ഭരണ നിലവാരത്തെ വിമർശിക്കുകയും ചെയ്തു. നിലവിലെ സാഹചര്യം ശരിയായ ഭരണത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്ന് അദ്ദേഹം താമസക്കാരോട് ചോദിച്ചു. തെരഞ്ഞെടുപ്പ് മത്സരത്തിലേക്ക് പ്രവേശിച്ചതോടെ വിജയ് തമിഴ്‌നാട്ടിൽ രാഷ്ട്രീയ മത്സരം ശക്തമാക്കിയിട്ടുണ്ട്. തന്റെ ജനപ്രീതി തെരഞ്ഞെടുപ്പ് വിജയമാക്കി മാറ്റാനാണ് അദ്ദേഹത്തിന്‍റെ ശ്രമം.

നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം പ്രചാരണ വാഹനത്തിൽ അനുയായികളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് വിജയ് വികാരാധീനനായത്. പ്രസംഗത്തിൽ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തെ വിമർശിക്കുകയും തമിഴ്‌നാടിന്റെ നിലവിലെ അവസ്ഥക്ക് ഉത്തരവാദി അവരാണെന്ന് ആരോപിക്കുകയും ചെയ്തു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ലക്ഷ്യം വെച്ചും വിജയ് സംസാരിക്കുകയുണ്ടായി. വ്യക്തിപരമായ താൽപര്യം കൊണ്ടല്ല, മറിച്ച് മാറ്റം കൊണ്ടുവരാനുള്ള ആഗ്രഹത്താലാണ് താൻ രാഷ്ട്രീയ പ്രവേശനം നടത്തിയതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 'നിങ്ങൾ കാരണമാണ് ഞാൻ ഇവിടെയുള്ളത്' എന്ന് അണികളോട് പറയവെ വിജയ് വികാരാധീനനായി.

Tags:    
News Summary - Left my rich life Vijay makes emotional appeal urges voters to back TVK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.