തിരുവനന്തപുരം: ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കുന്ന സംസ്ഥാന സർക്കാറിന്‍റെ പരിപാടി നാളെ. ‘മലയാളം വാനോളം ലാൽസലാം’ എന്നാണ് പരിപാടിയുടെ പേര്. നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് ആദരവ് അർപ്പിക്കും. ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. പ്രവേശനം സൗജന്യമാണ്. ആദരിക്കല്‍ ചടങ്ങിനെത്തുടര്‍ന്ന് സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ അവതരിപ്പിക്കുന്ന രംഗാവിഷ്‌കാരം 'രാഗം മോഹനം' അരങ്ങേറും.
ദാദാ സാഹെബ് ഫാൽക്കെ അവാർഡ് മലയാള സിനിമയെത്തേടി എത്തുന്നത് ഇത് രണ്ടാംതവണയാണ്. 2004ൽ അടൂർ ഗോപാലകൃഷ്ണനാണ് മലയാളത്തിൽ നിന്ന് ആദ്യമായി പുരസ്കാരം ലഭിച്ചത്. 21 വർഷങ്ങൾക്കുശേഷം പ്രിയ നടൻ മോഹൻലാലിലൂടെ പുരസ്കാരം വീണ്ടും മലയാളമണ്ണിലെത്തിയ സന്തോഷത്തിലാണ് മലയാളികൾ. മോഹൻലാൽ ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്രസംഭാവനക്കാണ് പുരസ്കാരം. തിരനോട്ടത്തിലൂടെ അഭിനയത്തിന് തുടക്കംകുറിച്ച മോഹൻലാൽ നടനായും നിർമാതാവായും സംവിധായകനായും ഗായകനായും 47 വർഷമായി സിനിമയുടെ അവിഭാജ്യഘടകമാണ്.
മലയാള സിനിമയിലെ മഹാരഥന്മാർക്കും സിനിമാലോകത്തിനും ഈ പുരസ്കാരം സമർപ്പിക്കുന്നതായി മോഹൻലാൽ പറഞ്ഞു. തന്‍റെ ആത്മാവിന്‍റെ സ്പന്ദനമാണ് സിനിമയെന്നും കൂടുതൽ ഉത്തരവാദത്തോടെ സിനിമാപ്രവർത്തനം തുടരുമെന്നും മോഹൻലാൽ പുസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞത്. രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്നാണ് മോഹന്‍ലാല്‍ പുരസ്കാരം ഏറ്റുവാങ്ങിയത്.
'വലിയ അഭിമനത്തോടെയും സന്തോഷത്തോടെയുമാണ് ഇന്നിവിടെ നിൽക്കുന്നത്. ഇന്ത്യൻ സിനിമയുടെ പിതാവിന്‍റെ പേരിലുള്ള ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം നേടാനായത് വലിയ അഭിമാനമാണ്' -എന്ന് മോഹൻലാൽ അവാർഡ് സ്വീകരിച്ചുകൊണ്ട് പറഞ്ഞു. 'ഈ നിമിഷം എന്‍റേത് മാത്രമല്ല, മുഴുവൻ മലയാള സിനിമാ ലോകത്തിന്‍റേതുമാണ്' -എന്നും താരം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.