മമ്മൂട്ടിയെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു 2000ത്തിൽ പുറത്തിറങ്ങിയ 'ദാദാ സാഹിബ്'. ദാദാ മുഹമ്മദ് സാഹിബ്, അബൂബക്കർ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ഒരു വേഷത്തിലേക്ക് മറ്റൊരു നടനെ ആണ് ആദ്യം ചിന്തിച്ചിരുന്നതെന്നും പിന്നീടാണ് മമ്മൂട്ടിയെ തീരുമാനിച്ചതെന്നും വെളിപ്പെടുത്തുകയാണ് സംവിധായകൻ വിനയൻ. ഫേസ്ബുക്കിൽ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് വിനയൻ കുറിച്ചത്. രണ്ട് വേഷവും മമ്മൂട്ടിതന്നെ ചെയ്യുന്നത് കൂടുതൽ വിശ്വസനീയവും രസകരവുമാകും എന്ന ചിന്തയാണ് പിന്നീട് തീരുമാനം മാറ്റിയതെന്നും വിനയൻ പറയുന്നു.
‘ദാദാ സാഹിബ് പ്ലാൻ ചെയ്യുന്ന സമയത്ത് ദാദാ മുഹമ്മദ് സാഹിബ് എന്ന അച്ഛൻ കഥാപാത്രം മമ്മൂക്ക അവതരിപ്പിക്കാനും മകൻ അബൂബക്കറിന്റെ വേഷം വേറെ ആർട്ടിസ്റ്റ് ചെയ്താൽ മതിയെന്നും ചിന്തിച്ചിരുന്നു. പക്ഷെ മരിച്ചെന്ന് കരുതിയ അബൂബക്കർ ബാപ്പയുടെ വേഷം കെട്ടിവന്ന് വില്ലൻമാരെ നേരിടുന്ന ചില സീനുകളിൽ രണ്ടു വേഷവും മമ്മൂക്ക തന്നെ ചെയ്യുന്നത് കൂടുതൽ വിശ്വസനീയവും രസകരവുമാകും എന്ന ചിന്തയിലാണ് രണ്ടും മമ്മൂക്ക തന്നെ ചെയ്യാൻ തീരുമാനമെടുത്തത്. വിനയൻ കുറിച്ചു.
ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പഴയകാല സ്വാതന്ത്ര്യസമര സേനാനിയും രാജ്യസ്നേഹിയുമായ അച്ഛൻ കഥാപാത്രമാണ് ദാദാ മുഹമ്മദ് സാഹിബ്. ദാദാ സാഹിബിന്റെ മകനാണ് അബൂബക്കർ. രാജ്യസ്നേഹവും നീതിയും തമ്മിലുള്ള പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. സ്വന്തം മകൻ രാജ്യദ്രോഹിയാണെന്ന് വിശ്വസിക്കേണ്ടി വരുന്ന ഒരച്ഛന്റെ വേദനയും, പിന്നീട് സത്യാവസ്ഥ തിരിച്ചറിയുന്നതുമാണ് കഥ. അക്കാലത്ത് വലിയ ബജറ്റിൽ ഒരുങ്ങിയ ചിത്രമായിരുന്നു ഇത്. ഒരു കൊമേഴ്‌സ്യൽ സിനിമ എന്ന നിലയിൽ ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ചിത്രം നേടിയത്.
വിനയനും മമ്മൂട്ടിയും ഒന്നിച്ചപ്പോൾ മലയാള സിനിമക്ക് ലഭിച്ചത് ബോക്സ് ഓഫീസിൽ തരംഗങ്ങൾ സൃഷ്ടിച്ച പക്കാ മാസ്സ് സിനിമകളാണ്. 'ദാദാ സാഹിബ്' പുറത്തിറങ്ങി തൊട്ടടുത്ത വർഷം തന്നെ വിനയനും മമ്മൂട്ടിയും വീണ്ടും ഒന്നിച്ചു. അതാണ് രാക്ഷസരാജാവ്. വിനയന്റെ സംവിധാനത്തിൽ മമ്മൂട്ടി, ദിലീപ്, കലാഭവൻ മണി, മീന, കാവ്യ മാധവൻ, മന്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് രാക്ഷസരാജാവ്. സർഗ്ഗം സ്പീഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സർഗ്ഗം കബീർ നിർമിച്ച ഈ ചിത്രം സർഗ്ഗം സ്പീഡ് റിലീസാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് വിനയൻ, സുനിൽ കെ. ആനന്ദ് എന്നിവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.