പാർവതി തിരുവോത്ത്
ബാംഗ്ലൂർ ഡേയ്‌സിന് മുമ്പ് അഭിനയം നിർത്താൻ തീരുമാനിച്ചിരുന്നു; ആളുകൾ സേറയായി അംഗീകരിച്ചപ്പോൾ സന്തോഷം തോന്നിയെന്ന് പാർവതി തിരുവോത്ത്
കുറച്ചുകാലം മുൻപ് സിനിമാ ലോകത്തോട് വിട പറയാൻ തീരുമാനിച്ച ഘട്ടത്തിലാണ് തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ 'ബാംഗ്ലൂർ ഡേയ്‌സ്' എത്തുന്നതെന്ന് നടി പാർവതി തിരുവോത്ത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്. 'മാരിയാൻ' സിനിമയുടെ ചിത്രീകരണം നീണ്ടുപോയതും അത് സൃഷ്ടിച്ച മാനസിക സമ്മർദങ്ങളും കാരണം സിനിമാ ജീവിതത്തിൽ നിന്ന് ഒരു ഇടവേള എടുക്കാമെന്ന് കരുതിയതായും പാർവതി പറഞ്ഞു.
സിനിമാ മേഖലയിൽ പെൺകുട്ടികൾക്ക് നീളമുള്ള മുടിയുണ്ടായിരിക്കണമെന്നൊരു ധാരണയുണ്ട്. അതുകൊണ്ട് താൻ മുടി വെട്ടിയാൽ ആരും തന്നെ സിനിമയിലേക്ക് വിളിക്കാതാകുമെന്ന് കരുതി മുടി പിക്സി കട്ട് ചെയ്തു. 'മാരിയാൻ' സിനിമയുടെ പ്രിവ്യൂ സമയത്ത് ഞാൻ പിക്സി കട്ട് ഹെയർസ്റ്റൈലും കൈ ഒടിഞ്ഞതുകൊണ്ട് സ്ലിംഗുമായാണ് പോയത്.
അഭിനയം അവസാനിപ്പിക്കാൻ ഉറപ്പിച്ച ആ ദിവസങ്ങളിൽ, മുംബൈയിലെ എയർപോർട്ടിൽ വെച്ചാണ് സംവിധായിക അഞ്ജലി മേനോനെ കാണുന്നത്. മകനോടൊപ്പം അഞ്ജലി പോകുമ്പോൾ 'മഞ്ചാടിക്കുരു' കണ്ട് ഇഷ്ടപ്പെട്ട് മുൻപ് അയച്ച മെസ്സേജ് ഓർമവന്നു. അങ്ങനെ ധൈര്യത്തോടെ അഞ്ജലിയുടെ അടുത്തേക്ക് ചെന്ന് പരിചയപ്പെടാൻ തീരുമാനിച്ചു. മോശമായി എന്ത് സംഭവിക്കാനാണ്, അവർ തന്നെ ശല്യം ചെയ്യരുതെന്ന് പറഞ്ഞേക്കാം, അത്രയല്ലേയുള്ളൂ എന്ന് കരുതി.
എന്നാൽ, എന്നെ കണ്ടതും അഞ്ജലി പറഞ്ഞ വാക്കുകൾ എന്നെ ഞെട്ടിച്ചു. “താനും അൻവറും കുറച്ചുനേരമായി നിങ്ങളെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്” എന്നായിരുന്നു അഞ്ജലിയുടെ മറുപടി. ആ വാക്കുകൾ അഭിനയം ഉപേക്ഷിക്കാൻ എടുത്ത എന്‍റെ തീരുമാനത്തെ പൂർണ്ണമായും മാറ്റിമറിച്ചു. പുതിയൊരു സിനിമ ചെയ്യുന്നുണ്ടെന്ന് അഞ്ജലി പറഞ്ഞപ്പോൾ കഥ പോലും കേൾക്കാതെ ഞാൻ സമ്മതിച്ചു. കഥാപാത്രത്തെക്കുറിച്ച് വിവരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ആ വേഷം ഞാൻ ചെയ്യുമെന്ന് ഉറപ്പിച്ചു.
അങ്ങനെ ഒരു വെക്കേഷൻ പോലെയാണ് 'ബാംഗ്ലൂർ ഡേയ്‌സിലെ' സേറ എന്ന കഥാപാത്രമായി ഞാൻ എത്തുന്നത്. മൂന്ന് മാസം ബാംഗ്ലൂരിൽ ഒരു അവധിക്കാലം ആസ്വദിച്ചതുപോലെ ഷൂട്ടിങ് പൂർത്തിയാക്കി. എന്നാൽ ചിത്രം റിലീസായപ്പോൾ വലിയ വിജയമാകുകയും ആളുകൾ എന്നെ സേറയായി അംഗീകരിക്കാനും തിരിച്ചറിയാനും തുടങ്ങി.
കൊച്ചി ലുലു മാളിൽ വെച്ച് നടന്ന ഒരു രസകരമായ സംഭവം പാർവതി പിന്നീട് ഓർത്തെടുക്കുന്നുണ്ട്. മാളിലൂടെ നടന്നുപോകുമ്പോൾ ഒരു വ്യക്തി ഞെട്ടലോടെ വന്ന് നിങ്ങൾക്ക് നടക്കാനാകുമോ? എന്ന് ചോദിച്ചു. സിനിമയിലുള്ളത് അഭിനയമാണെന്ന് പറഞ്ഞിട്ടും അയാൾക്ക് അത് വിശ്വസിക്കാനായില്ല. തങ്ങളെ മുൻപ് പരിചയമില്ലാത്തതുകൊണ്ട് സിനിമയിൽ യഥാർത്ഥത്തിൽ കാലിന് സ്വാധീനമില്ലാത്ത ഒരാളെയാണ് സംവിധായിക കാസ്റ്റ് ചെയ്തതെന്നാണ് അദ്ദേഹം കരുതിയത്.
ഒരു നടിയെന്ന നിലയിൽ ലഭിച്ച ഏറ്റവും വലിയ കോംപ്ലിമെന്റുകളിൽ ഒന്നായിരുന്നു അത്. 'ബാംഗ്ലൂർ ഡേയ്‌സിന്റെ' ആ വലിയ വിജയത്തിന് പിന്നാലെ 'എന്ന് നിന്റെ മൊയ്തീൻ', 'ചാർലി', 'ടേക്ക് ഓഫ്' തുടങ്ങി മലയാള സിനിമാ ചരിത്രത്തിൽ അടയാളപ്പെടുത്തിയ നിരവധി മികച്ച ചിത്രങ്ങളാണ് പാർവതിയെ തേടിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.