വായനക്കൊരു കാവൽക്കാരൻ

ആലുവ: വായനയെയും വായനശാലയെയും സ്നേഹിച്ച് സുഗതൻ ആയില്യം. തുരുത്ത് സ്വദേശിയായ സുഗതന്റെ വായനയുടെ കാര്യത്തിലുള്ള കരുതൽ തുരുത്ത് റോട്ടറി ഗ്രാമദളം വായനശാലയുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ സാംസ്കാരിക പരിപാടികളിലും പ്രകടമാണ്.

അതിനാൽ തന്നെ അവയിലെല്ലാം ആദ്യാവസാനം സ്ഥിരം സാന്നിധ്യമാണ് അക്ഷരങ്ങളെ സ്നേഹിക്കുന്ന സുഗതൻ. വായനയിൽ മുഴുകുക എന്നത് മറ്റെന്തിനെക്കാളും രസമുള്ളതും ആനന്ദദായകവുമാണെന്ന് സുഗതൻ പറയുന്നു.

പുസ്തകങ്ങളെ അറിവും ആനന്ദവും നൽകുന്ന ഉറ്റ മിത്രങ്ങളാക്കണമെന്ന് പറയുന്ന അദ്ദേഹത്തിന് പത്രം മുഴുവൻ അരിച്ചുപെറുക്കി വായിക്കുന്ന ശീലമുണ്ട്. നോവൽ, യാത്രാവിവരണം, ചെറുകഥകൾ, മാസികകൾ എന്നുവേണ്ട കൈയിൽ കിട്ടുന്ന ഏതു പുസ്തകവും ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കും. സ്കൂളിൽ പഠിക്കുന്ന കാലം മുതലുള്ള വായനാ കമ്പം പ്രായം 81ൽ എത്തി നിൽക്കുമ്പോഴും കുറഞ്ഞിട്ടില്ല. ആലുവ മുനിസിപ്പൽ ലൈബ്രറിയിൽ അംഗത്വമുള്ള സുഗതൻ ദീർഘകാലം അവിടെ നിന്നും പുസ്തങ്ങളെടുത്താണ് വായിച്ചു പോന്നത്. പിന്നീട് 1990 ൽ തുരുത്ത് ഗ്രാമത്തിൽ റോട്ടറി ഗ്രാമദളം വായനശാല സ്ഥാപിതമായതു മുതൽ ലൈബ്രറിയിലെ അംഗമാണ്.

സുഗതന്റെ വായനക്ക് താളമുണ്ട്, അടുക്കും ചിട്ടയുമുണ്ട്. പുസ്തകങ്ങൾ കേട് കൂടാതെ സൂക്ഷിക്കണമെന്നത് നിർബന്ധം. പലരും വായിച്ച് പേജുകൾ മടങ്ങിപ്പോയാൽ അടുക്കി ക്രമീകരിച്ച് വെക്കും. കീറിയത് ഒട്ടിച്ച് ഭദ്രമാക്കും. ഗ്രന്ഥശാലയിൽ നിന്ന് ലഭിക്കുന്ന പുസ്തകങ്ങൾ യാതൊരു ഉലച്ചിലുമില്ലാതെ തിരികെ ഏൽപിക്കുന്ന കാര്യത്തിലും നിർബന്ധ ബുദ്ധിയുണ്ട്. ജൈവ കർഷകനായ സുഗതൻ വാഴ, കപ്പ, പച്ചക്കറി എന്നിവയും കൃഷി ചെയ്യുന്നു. ഇറിഗേഷൻ വകുപ്പ് മുൻ ജീവനക്കാരനായ സുഗതൻ, ആലുവ തുരുത്ത് ഈസ്റ്റ് റെസിഡൻസ് അസാസിയേഷൻ, സീനിയർ സിറ്റിസൺ വെൽഫയർ ഫോറം, എരുത്തിക്കാവ് ദുർഗാദേവി ക്ഷേത്രം എന്നിവയുടെ പ്രസിഡന്‍റ് കൂടിയാണ്.

Tags:    
News Summary - reading day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.