വരയിലെ ഡിജിറ്റൽ ചന്തം

വിദൂരതയിലേക്ക് നോക്കിനിൽക്കുന്ന ഒരു പെൺകുട്ടി. അവൾക്കു ചുറ്റും പ്രകൃതിയുടെ ഭിന്നഭാവങ്ങൾ, നിറഞ്ഞ പൂക്കൾ. അതിൽ നിന്ന് ഉയിരെടുത്തപോൽ ചിറകുവിരിക്കുന്ന ശലഭങ്ങൾ. ഒറ്റ നോട്ടത്തിൽ വെറും ഒരു ചിത്രമെന്നു തോന്നും. നോക്കി നോക്കിയിരിക്കെ ഈ പൂക്കളും കിളികളും വെറും കാഴ്ചകളല്ലന്ന് ബോധ്യപ്പെടും. ചിത്രത്തിന് പല അർഥതലങ്ങൾ കൈവരും. ശലഭങ്ങൾ ചിറകുവിടർത്തും, കിളികൾ പാടും.

 ഡിജിറ്റൽ കാലത്ത് ദൃശ്യങ്ങളുടെ സങ്കലനങ്ങളിലൂടെ വരയിൽ പുതുപരീക്ഷണങ്ങൾ തുടരുകയാണ് ബാസിമ ഫെബിൻ. ചതുര ഫ്രൈമിൽ ഇതുവരെ നാം കണ്ടു ശീലിച്ച മാതൃകകളിലല്ല ബാസിമയുടെ വരകൾ. നിറങ്ങളുടെ അനന്തസാധ്യതകൾ ബിംബങ്ങളിൽ ഓരോന്നിലും പരമാവധി ഉപയോഗപ്പെടുത്തിയും അവയുടെ ജൈവദൗത്യം കൂടി ഉൾച്ചേർത്തുമാണ് ഇവ കാഴ്ചക്കാർക്കു മുന്നിലെത്തുന്നത്.

പൂക്കൾ, കിളികൾ, മൃഗങ്ങൾ തുടങ്ങി മനുഷ്യരുമായി ചേർന്നു ജീവിക്കുന്നവ ജീവി വർഗങ്ങളെ മിക്ക ​ചിത്രങ്ങളിലും ബാസിമ ചേർത്തു നിർത്തുന്നു. ഇവ ഒന്നും നിശ്ചമായി നിൽക്കുകയല്ല. ഡിജിറ്റൽ ഇമേജിൽ ശലഭങ്ങൾ ചിറകുവിരിക്കുകയും ചെടികൾ തളിരിടുകയും പൂക്കൾ വിടരുകയും ചെയ്യും. മേഘങ്ങൾ മഴ പൊഴിക്കും, കുട്ടികൾ പാട്ടുപാടും അങ്ങനെ ഓരോന്നിനെയും ജീവനുള്ളതായി കാഴ്ചക്കാർക്ക് അനുഭവപ്പെടും. ചി​ത്രങ്ങൾ ചേർത്തുവെച്ചും ശബ്ദങ്ങൾ കൂട്ടിച്ചേർത്തുമൊക്കെയാണ് ഇവയുടെ സൃഷ്ടി.


ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും റീൽസായും വാട്സാപ്പിൽ സ്റ്റാറ്റസായും ഈ ചിത്രങ്ങൾ നിറഞ്ഞുനിൽക്കുന്നു. കാഴ്ചക്കാരെ ആകർശിക്കുന്നു. വരകണ്ട് ഇഷടം കൂടിയവർക്ക് പ്രിന്റായും നൽകിവരുന്നു. കാർഡുകൾ, സ്റ്റിക്കറുകൾ, വ്യക്തിഗത ലോഗോ തുടങ്ങി എന്തും ബാസിമ ഫെബിൻ സ്വയം ഡിസൈൻ ചെയ്യും. കലണ്ടർ ഡിസൈനിങിലും ഒരു കൈനോക്കി.അതും വലിയ വിജയമായി. ഓഫിസ് മുറികളിൽ അവ പൂക്കളെ പോലെ ആഹ്ലാദം ജനിപ്പിച്ചു.



 വിനോദം വരുമാന മാർഗമായ കഥ

വെറുതെ തുടങ്ങിയ ഒരു വിനോദം പിന്നെ പ്രധാന ഹോബിയായും വരുമാന മാർഗമായും വികസിച്ച കഥയാണ് ബാസിമ ഫെബിന്റെത്. ആദ്യ ലോക് ഡൗൺ സമയത്ത് ഐപാഡിൽ വിരൽ ​കൊണ്ടുവരച്ചാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. നേരമ്പോക്കിന് തുടങ്ങിയ വരകൾ ജീവിതത്തിന്റെ തലവരമാറ്റുമെന്ന് അന്നു കരുതിയില്ല.


ചിത്രങ്ങൾ കണ്ട ഭർതാവ് ഫൈസലും സുഹൃത്തുക്കളും വര തുടരാൻ പ്രോൽസാഹനം നൽകി. സമൂഹമാധ്യങ്ങളിൽ ഇവ പോസ്റ്റു ചെയ്തു തുടങ്ങിയതോടെ ധാരാളം പേർ അഭിനന്ദങ്ങൾ അറിയിച്ചു. വര തെളിഞ്ഞതോടെ ഭർതാവ് ഐപാഡ് പെൻസിലും സമ്മാനിച്ചു. നെറ്റിൽ നിന്ന് ഡിജിറ്റൽ വരയുടെ സാധ്യതകളും രീതികളും മനസ്സിലാക്കിയാണ് സ്വയം മിനുക്കിയത്.


മകൾ ഇനയ മെഹ്‌വിഷിന് ഒരു വയസുപ്രായമുള്ളപ്പോഴായിരുന്നു അത്. വരക്കാൻ മോളുറങ്ങുന്നതുവരെ കാത്തിരിക്കും. പലപ്പോഴും അത് പാതിരാത്രിയിലേക്കു നീളും. ആദ്യമൊക്കെ വെറും വരകളായിരുന്നു. പിന്നീട് ചില ആശയങ്ങളുടെ പ്രകാശനമായി ചിത്രങ്ങളെ ഉപയോഗിച്ചു. ഇതു വലിയ മാറ്റവും സൃഷ്ടിച്ചു. ചുമർ ചിത്രങ്ങൾ, ടി ഷർട്ടുകൾക്കു മേലുള്ള പ്രിന്റ്,വീടുകളിലും ഓഫിസുകളിലും വെക്കാവുന്ന ചിത്രങ്ങൾ എന്നിവയുടെ ഓഡറുകൾ കിട്ടിത്തുടങ്ങി. ഇതിനിടെ ഒരു ബുക് ഇല്ലിസ്ട്രേഷനും അവസരം ഒത്തുവന്നു.

മനോവികാരങ്ങളുടെ പ്രതിഫലനം

മനസിലുള്ള ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള മീഡിയം ആയാണ് ഇപ്പോൾ ബാസിമ ഫെബിൻ വരയെ കാണുന്നത്. അതുകൊണ്ടുതന്നെ ഇവ വെറും ചിത്രങ്ങൾ അല്ല. ആർട്ടിസ്റ്റിന്റെ മനോവികാരങ്ങളുടെ പ്രതിഫലനമാണ്.


ഈ രംഗത്ത് സജീവമാകുന്നതു വരെ വരയിൽ ഒന്നും ചെയ്യാത്ത ആളാണ് ബാസിമ. കുഞ്ഞുനാളിൽ നിറങ്ങൾ കൊണ്ട് കുത്തിവരകൾ പോലും നടത്താത്തയാൾ. മൾട്ടിമീഡിയ ഡിഗ്രി പൂർത്തിയാക്കിയതോടെ ഡിജിറ്റൽ ലോകം പലരൂപത്തിൽ ഉള്ളിലുണ്ട്. അത് കാലത്തിന്റെ മറ്റൊരടരിൽ ചിത്രങ്ങളായി പുറത്തേക്കു വരുന്നതാകാം എന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ടു ത​ന്നെ വര തുടരാനാണ് തീരുമാനം.

കോഴിക്കോട് വേങ്ങേരി സലാഹുദീൻ,ഹാജറ എന്നിവരുടെ മകളായ ബാസിമ ഫെബിൻ ഭർതാവ് ഫൈസലിനൊപ്പം കുവൈത്തിലാണ്. മകൾ ഇനയ മെഹ്‌വിഷ്. കുവൈത്ത് സ്കൂൾ ലിറ്റിൽ അക്കാദമിയിലെ ജോലിക്ക് ഇടവേളകളിലാണ് ഇപ്പോൾ വരകൾ. ഇതിനിടയിൽ എം.എ ജേണലിസത്തിൽ വിദൂരമായി പി.ജിയും ചെയ്യുന്നു സ്വയം വഴിവെട്ടിത്തെയിച്ച ഈ കലാകാരി.

Tags:    
News Summary - digital art by basima febin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-01 07:20 GMT
access_time 2024-05-18 06:37 GMT