ചെന്നൈ: ‘ഡ്യൂഡ്’ എന്ന തമിഴ് ചിത്രത്തിൽ തന്റെ പാട്ട് ഉപയോഗിച്ചത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇളയരാജ നൽകിയ പരാതിയിൽ നടപടികൾ പൂർത്തിയാക്കി മദ്രാസ് ഹൈകോടതി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ കോടതി കേസ് വിധി പറയാനായി മാറ്റി.
അതേസമയം 30 വർഷം മുമ്പിറങ്ങിയ പാട്ട് ഇപ്പോൾ സിനിമയിൽ ഉപയോഗിച്ചതിനെ ഇളയരാജ എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. പഴയ ഗാനങ്ങൾ പുതിയ സിനിമകളിൽ ഉപയോഗിക്കുന്നത് ഒരു ട്രെന്റ് ആയിട്ടുണ്ടെന്നും അന്നത്തെ പാട്ടുകൾ ഇന്നും ആസ്വദിക്കപ്പെടുന്നുണ്ടെന്നും ജസ്റ്റിസ് എൻ. സെന്തിൽകുമാർ പറഞ്ഞു.
ഇളയരാജ മ്യൂസിക് ചെയ്ത ‘കറുത്ത മച്ചാൻ’, ‘100 വർഷം ഇന്ത മാപ്പിളക്ക്’ എന്നീ ഗാനങ്ങളാണ് ഡ്യൂഡ് എന്ന സിനിമയിൽ ഉപയോഗിച്ചത്.
പുതിയ സിനിമകളിൽ ഗാനങ്ങൾ പകർപ്പവകാശം നിലനിൽക്കെ നിയമപരമായല്ല ഉപയോഗിച്ചിട്ടുള്ളതെന്ന് ഇളയരാജക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്‍. പ്രഭാകരൻ പറഞ്ഞു. പാട്ടുകൾ മാറ്റിമറിച്ചിട്ടുണ്ട്. അതിനാൽ സിനിമയിൽ നിന്ന് പാട്ടുകൾ ഒഴിവാക്കാൻ കോടതി അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിനോട് എന്തിനാണ് ഇളയരാജയുടെ പാട്ടുകൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതെന്ന് കോടതി ചോദിച്ചു. എന്നാൽ സോണി മ്യുസിക്കിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്ന് ഇവരുടെ അഭിഭാഷകൻ അറിയിച്ചു. നേരത്തെ പകർപ്പവകാശമുണ്ടായിരുന്ന എക്കോ റെക്കോഡിൽ നിന്ന് ഇളയാരജ ഗാനങ്ങളുടെ പകർപ്പവകാശം വാങ്ങിയത് സോണി മ്യുസിക് ആണെന്ന് ഇവർ കോടതിയിൽ പറഞ്ഞു.
എന്നാൽ സിനിമ ഇറങ്ങിയശേഷം മാത്രം ഇളയരാജ എന്തിനാണ് കോടതിയെ സമീപിക്കുന്നതെന്നും കോടതി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.