ഷാലുവിന്റെ സ്കൂട്ടർ പരിശോധിച്ച് പോലീസ് തെളിവുകൾ ശേഖരിക്കുന്നു, ഇൻസെറ്റിൽ ഷാലു
വർക്കല: പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് വെട്ടേറ്റ യുവതി ഗുരുതരാവസ്ഥയിൽ. മാതൃസഹോദരനെ സംഭവസ്ഥലത്തുവെച്ച് പൊലീസ് കീഴ്പ്പെടുത്തി. വർക്കല ചെമ്മരുതി ചാവടിമുക്ക് തൈപ്പൂയത്തിൽ ഷാലുവിനാണ് (37) വെട്ടേറ്റത്. യുവതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. അയിരൂരിലെ സ്വകാര്യ പ്രിന്‍റിങ് പ്രസിലെ ജീവനക്കാരിയാണ് ഷാലു. ഉച്ചക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ചു മടങ്ങവെയാണ് ആക്രമണമുണ്ടായത്.
മാതൃസഹോദരനായ ഇഞ്ചി അനിൽ എന്ന അനിലാണ് ഷാലുവിനെ തടഞ്ഞുനിർത്തി വെട്ടിയത്. അനിലിന്റെ വീടിനടുത്താണ് ഷാലുവിന്റെയും വീട്. വീട്ടിലേക്കുള്ള നടവഴിയിൽ വെട്ടുകത്തി കൊണ്ട് മരത്തിൽ വെട്ടിക്കൊണ്ടു നിൽക്കുകയായിരുന്നു അനിൽ. ഉച്ചഭക്ഷണം കഴിച്ച് തിരികെ പ്രസിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ഷാലുവിനെ തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. കഴുത്തിലും ശരീരത്തിൽ പലയിടങ്ങളിലും വെട്ടി. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയവരെയെല്ലാം ഇയാൾ വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
വെട്ടേറ്റു വീണ യുവതിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുക്കളെയും ഇയാൾ വെട്ടാനോങ്ങി ഭീഷണിപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ് രക്തം വാർന്നുകിടന്ന ഷാലുവിനെ രക്ഷിക്കാനാകാതായ നാട്ടുകാരും ബന്ധുക്കളും വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി അനിലിനെ കീഴടക്കിയശേഷമാണ് ഷാലുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ച യുവതിയെ ഡോക്ടർമാരുടെ നിർദേശപ്രകാരം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നെന്നാണ് ലഭിക്കുന്ന വിവരം. കസ്റ്റഡിയിലുള്ള അനിലിനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. യുവതിയുമായി അനിലിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകാം ആക്രമണത്തിന് കാരണമെന്നാണ് പൊലീസിൽനിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.
ഷാലുവിന്റെ ഭർത്താവ് സജീവ് വിദേശത്താണ്. ഇവർക്ക് രണ്ട് ആൺകുട്ടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.