ന്യൂഡൽഹി: സുൽത്താൻ പുരിയിൽ കാറിനടിയിൽ പെട്ട് കൊല്ലപ്പെട്ട അഞ്ജലി സിങ്ങിന്റെ മരണം നോവുപടർത്തുകയാണ്. അഞ്ജലി സുഹൃത്ത് നിധിയുമൊന്നിച്ചാണ് അപകട ദിവസം പുലർച്ചെ സ്കൂട്ടറിൽ സഞ്ചരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ചിട്ടശേഷം, റോഡിലേക്ക് തെറിച്ചു വീണ അഞ്ജലി കാറിനടിയിൽ കുടുങ്ങി.
അഞ്ജലിയെ വലിച്ചിഴച്ച് മണിക്കൂറുകളോളം കാർ സഞ്ചരിച്ചു. പ്രതികൾ ബോധപൂർവമാണ് ഇങ്ങനെ ചെയ്തത് എന്നാണ് നിധി പൊലീസിന് മൊഴി നൽകിയത്. അപകടം നടന്നപ്പോൾ തന്നെ നിധി ഓടിരക്ഷപ്പെട്ടിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പുലർച്ചെ മകൾ വീട്ടിൽ വന്നുകയറിയത് അത്യധികം ഭയന്നിട്ടാണെന്ന് നിധിയുടെ അമ്മ സാക്ഷ്യപ്പെടുത്തുന്നു. ആക്രമികൾ നിധിയെ ഓടിക്കുകയായിരുന്നുവെന്നും അമ്മ പറയുന്നുണ്ട്. നിധിയുടെ സ്ഥിതിയറിഞ്ഞാൽ നിങ്ങളും ഭയപ്പെട്ടുപോകും. അങ്ങനെയൊരവസ്ഥയിലായിരുന്നു അവൾ.-നിധിയുടെ അമ്മ സുദേശ് മാധ്യമങ്ങളോട് പറഞ്ഞു.
അപകടം നടന്ന വിവരം പൊലീസിനെ അറിയിച്ചിട്ടില്ലെന്നാണ് നിധിക്കെതിരെ ഉയരുന്ന ആക്ഷേപം. ''പുലർച്ചെ മൂന്നിനാണ് അവൾ വീട്ടിലെത്തിയത്. ദാരുണമായ അപകടം നടന്ന കാര്യം എന്നോടവൾ പറഞ്ഞു. അക്രമികൾ നിധിയെയും ലക്ഷ്യമിട്ടിരുന്നു. നിസ്സാരപരിക്കുകളോടെ നിധി രക്ഷപ്പെടുകയായിരുന്നു. കാറിന്റെ ഗ്ലാസുകൾ മറച്ചിരുന്നു. ഞങ്ങൾ ഓടിപ്പോയതല്ല. പറയുന്നതെല്ലാം സത്യമാണ്. നിധിക്കും അഞ്ജലിക്കും അക്രമികളെ പരിചയമില്ല''-നിധിയുടെ അമ്മ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.