തെലങ്കാന: മഹബൂബ് നഗർ ജില്ലയിൽ പണം നൽകി മാതാപിതാക്കൾ തങ്ങളുടെ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെയും പൊലീസ് കേസെടുത്തു. മഹബൂബ് നഗർ റൂറൽ മണ്ഡലത്തിലെ തെലുഗുഗുഡെനി എന്ന സ്ഥലത്താണ് സംഭവം നടന്നത്. കേശവുലു, നീലമ്മ എന്നീ ദമ്പതികളുടെ കുഞ്ഞിനെയാണ് കാണാതായത്. ജൂലൈ 13-ന് വീടിന് പുറത്തേക്ക് അല്പനേരം ഇറങ്ങിയപ്പോൾ തങ്ങളുടെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ദമ്പതികൾ ആദ്യം നാട്ടുകാരോടും പൊലീസിനോടും പറഞ്ഞിരുന്നത്.
എന്നാൽ, കുഞ്ഞിനെ കാണാതായ സംഭവത്തിൽ ഇന്‍റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്‍റ് സർവീസസ് നടത്തിയ അന്വേഷണത്തിൽ ദമ്പതികളുടെ മൊഴിയിൽ സംശയം തോന്നി. തുടർന്ന് അവർ മഹബൂബ് നഗർ റൂറൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ദമ്പതികൾ തന്നെ കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വിറ്റതാണെന്ന് പ്രാഥമികമായി കണ്ടെത്തുകയായിരുന്നു.
ഈ സംഭവത്തിൽ തരുൺ, ഭീമയ്യ എന്നീ രണ്ട് പേർക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 137 പ്രകാരം പൊലീസ് കേസെടുത്തു. കുറ്റാരോപിതരായ ഇവർ ഇപ്പോൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ദമ്പതികൾ എന്തുകൊണ്ടാണ് തങ്ങളുടെ സ്വന്തം കുഞ്ഞിനെ വിൽക്കാൻ തയാറായത് എന്നതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അന്വേഷണം പൂർത്തിയാകുന്ന മുറക്ക് മാതാപിതാക്കൾക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.