മുംബൈ: ഭർത്താവിനെ കാമുകന്റെ സഹായത്തോടെ യുവതി കൊലപ്പെടുത്തിയ സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് തുണയായി. കുട്ടികളുടെ മുൻപിൽ വെച്ചാണീ ക്രൂരകൃത്യം നടത്തിയത്.
മുംബൈ മാൽവൺ സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്. രാജേഷിന്റെ സുഹൃത്ത് ഇമ്രാൻ മൻസൂരിയുടെ സഹായത്തോടെയാണ് ഭാര്യ പൂജ കൊലപാതകം നടത്തിയത്.
പൂജയും ഇമ്രാനും അടുപ്പത്തിലായിരുന്നു. കൊലപാതകത്തിനു ശേഷം മൃതദേഹം ഇരുചക്രവാഹനത്തിൽ കയറ്റി വീട്ടിൽനിന്ന് 500 മീറ്റർ അകലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഭർത്താവിനെ കാണാനില്ലെന്നു കാണിച്ച് പൂജ പൊലീസിൽ പരാതി നൽകി. എന്നാൽ, കേസിന്റെ ചുരുളഴിച്ചത് സി.സി.ടി.വി ദൃശ്യങ്ങളാണ്.
സംശയം തോന്നാതിരിക്കാനാണ് ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയത്. എന്നാൽ, പൊലീസ് അന്വേഷണത്തിൽ പൂജയാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നു കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിനു തൊട്ട് മുൻപ് പൂജയും രാജേഷും ഇമ്രാനും ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യം പൊലീസിനു ലഭിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തുടർന്നു വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് പൂജ കുറ്റസമ്മതം നടത്തിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
രാജേഷ് ഒരു കൂലിപ്പണിക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പൂജ ഏഴ് വയസ്സുള്ള മകൻ, ഒമ്പത് വയസ്സുള്ള മകളുമാണുള്ളത്. രാജേഷിന്റെ സുഹൃത്തായിരുന്നു മൻസൂരി - ഇരുവരും ഉത്തർപ്രദേശിലെ ഒരേ നാട്ടിൽ നിന്നുള്ളവരാണ്.
ഏതാനും മാസങ്ങൾക്ക് മുമ്പാണ്, ഇമ്രാൻ മൻസൂരി മുംബൈയിലെത്തിയത്. പക്ഷേ താമസിക്കാൻ സ്ഥലമോ ജോലിയോ ഇല്ലായിരുന്നു. രാജേഷാണ് താമസിക്കാൻ ഇടം നൽകിയത്. ഭക്ഷണവും താമസവും വാഗ്ദാനം ചെയ്തു, ജോലി കണ്ടെത്താൻ സഹായിച്ചതും രാജേഷാണെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് പൂജയുമായി അടുപ്പത്തിലാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.