ഗൂഡല്ലൂർ: കുന്ത താലൂക്കിലെ മഞ്ചൂരിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫിൻകോർപ് സ്ഥാപനത്തിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ ജില്ല പൊലീസ് ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. ക്യാഷ്യർ നന്ദിനി(27), കമ്പ്യൂട്ടർ ഓപ്പറേറ്റർ വിജയകുമാർ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ശാഖാ മാനേജർ ശാന്തിപ്രിയ, തട്ടാൻ രാജു എന്നീ രണ്ടുപേരെകൂടി പൊലീസ് അന്വേഷിക്കുന്നു.
മുത്തൂറ്റിന്‍റെ നീലഗിരി ജില്ല ഏരിയ മാനേജർ രവി നൽകിയ പരാതിയെ തുടർന്നാണ് ജില്ല ക്രൈം വിഭാഗം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷിക്കുന്നത്. 2021 മാർച്ച് 9 മുതൽ 2021 സെപ്റ്റംബർ ഒന്നാം തീയതി വരെയുള്ള കാലയളവിൽ 81 ഉപഭോക്താക്കളുടെ സ്വർണ്ണ വായ്പക്കായി ഈട് നൽകിയ സ്വർണാഭരണങ്ങൾ എടുത്തുമാറ്റി വ്യാജ ആഭരണങ്ങൾ പാക്കറ്റുകളിലാക്കി വെക്കുകയും അതിൽ 46 എണ്ണം മറ്റ് ഉപഭോക്താക്കളുടെ പേരിൽ വ്യാജ രേഖകൾ ചമച്ച് വായ്പ എടുക്കുകയും 38 എണ്ണം ജീവനക്കാരായ നാലുപേർ ഉപയോഗിച്ചെന്നുമാണ് കേസ്. സ്ഥാപനത്തിൽ 98.3 ലക്ഷം രൂപ നഷ്ടം സംഭവിച്ചതായും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.