ജയ്പൂർ: ലൈംഗിക ബന്ധത്തിനിടെ യുവതിയെയും യുവാവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മന്ത്രവാദി അറസ്റ്റിൽ. രാജസ്ഥാനിലെ ഉദയ്പുരിലെ ഗോഗുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കേല ബവ്‌ധി വനമേഖലയിലാണ് സംഭവം. സർക്കാർ സ്കൂൾ അധ്യാപകനായ രാഹുൽ മീണയും (32) സോനു കൻവാറുമാണ് (31) മരിച്ചത്.
ഇരുവരുടെയും മൃതദേഹം വനമേഖലയിൽ റോഡിൽ നിന്ന് 300 മീറ്റർ അകലെ നിന്നാണ് ലഭിച്ചത്. മൃതദേഹങ്ങൾ നഗ്നമായ നിലയിലായിരുന്നു. യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയിരുന്നു.
200ൽപരം ആളുകളെ ചോദ്യം ചെയ്തും അൻപതോളം സ്ഥലങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചുമാണ് പ്രതിയെ പിടികൂടിയത്. മന്ത്രവാദിയായ ഭലേഷ് ജോഷാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
കൊല്ലപ്പെട്ട രാഹുൽ മീണയും സോനു കൻവാറും വേറെ വിവാഹം കഴിച്ചവരാണ്. ഇരുവരുടേതും വിവാഹേതര ബന്ധമായിരുന്നെന്നും ഭലേഷ് ജോഷിന് ഇതറിയാമായിരുന്നെന്നും പൊലീസ് പറഞ്ഞു.
ഭലേഷ് ജോഷി കഴിഞ്ഞിരുന്ന ക്ഷേത്രത്തിൽ വച്ചാണ് രാഹുലും സോനും കണ്ടുമുട്ടിയതും ബന്ധം ആരംഭിച്ചതും. സോനു സ്ഥിരമായി ജോഷിയുടെ അടുത്ത് പൂജകൾക്കായി ചെല്ലുമായിരുന്നു. രാഹുലുമായുള്ള വിവാഹബന്ധത്തിലെ പ്രശ്നങ്ങളെത്തുടർന്ന് ഉപദേശത്തിനായി അദ്ദേഹത്തിന്റെ ഭാര്യ ജോഷിയെ സമീപിച്ചു. അപ്പോൾ രാഹുലിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് ജോഷി ഭാര്യയോടു പറഞ്ഞു.
ഇതറിഞ്ഞപ്പോൾ തന്നെ പീഡിപ്പിക്കാൻ ജോഷി ശ്രമിച്ചെന്നു കാട്ടി കേസ് കൊടുക്കുമെന്ന് സോനു ഭീഷണിപ്പെടുത്തി. ബിസിനസുകാരും പ്രാദേശിക രാഷ്ട്രീയക്കാരുമുൾപ്പെടെ നിരവധി പേരുമായി ബന്ധമുള്ള ജോഷി, നാണക്കേട് ഭയന്ന് ഇരുവരെയും കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
നവംബർ 18ന് അനുരഞ്ജന ശ്രമത്തിന്റെ ഭാഗമെന്ന വ്യാജേന രാഹുലിനെയും സോനുവിനെയും ജോഷി വനത്തിലെ ഒറ്റപ്പെട്ട പ്രദേശത്തേക്കു വിളിപ്പിച്ചു. അവരുടെ പ്രശ്നങ്ങൾ മാറാൻ ഇരുവരും തമ്മിൽ അവിടെവെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്നും പറഞ്ഞു. ശേഷം ഇയാൾ അവിടെ നിന്നും പോയി. രാഹുലും സോനുവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങിയപ്പോൾ ഇയാൾ തിരിച്ചെത്തി ഇവരുടെ മേൽ സൂപ്പർ ഗ്ലൂ ഒഴിക്കുകയായിരുന്നു. പെട്ടെന്ന് ഒട്ടിപ്പിടിക്കുന്ന 50 സൂപ്പർ ഗ്ലൂ ട്യൂബുകൾ നേരത്തെ വാങ്ങി ഒരു കുപ്പിയിൽ ഒഴിച്ചുവച്ചതായിരുന്നു ജോഷി. ആ പശ ഇരുവരുടെയും മേൽ ഒഴിക്കുകയായിരുന്നു.
പശയിൽ നിന്ന് രക്ഷപ്പെടാനുള്ള ഇരുവരുടെയും തത്രപ്പാടിനിടയിൽ ജോഷി രാഹുലിന്റെ കഴുത്ത് അറുക്കുകയും, സോനുവിനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു.
പശയിൽനിന്ന് രക്ഷപ്പെടാൻ ഇരുവരും ശ്രമിച്ചതിന്റെ അടയാളങ്ങൾ ശരീരത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ജോഷിയുടെ കൈനഖത്തിന്റെ ഇടയിൽനിന്ന് സൂപ്പർ ഗ്ലൂ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.