കോഴിക്കോട്: മലാപ്പറമ്പ് വെച്ച് കണ്ണൂർ സ്വദേശിയായ മുഹമ്മദ് നസീറിനെ ആക്രമിച്ച് പണം തട്ടിപ്പറിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. പുതിയങ്ങാടി സ്വദേശി പള്ളിക്കണ്ടി വീട്ടിൽ അർഷാദ് എന്ന പൂത്തിരി അർഷാദിനെ (30)യാണ് നടക്കാവ് പൊലീസ് പിടികൂടിയത്.
പൊലീസ് പറയുന്നതിങ്ങനെ: ദുബൈയിൽ ജോലി ചെയ്യുന്ന മുനീർ മുസ്തഫ എന്നയാൾ ക്രിപ്റ്റോ കറൻസിക്കായി പേരാമ്പ്ര സ്വദേശിയായ അൻസിഫിനെ സമീപിച്ചു.
ക്രിപ്റ്റോ കറൻസിക്കു പകരമായി പണം തരണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 2,50,000 രൂപയുമായി എത്തിയ മുനീർ മുസ്തഫക്കൊപ്പം എത്തിയതായിരുന്നു മുഹമ്മദ് നസീർ. മലാപ്പറമ്പ് ഇഖറ ഹോസ്പിറ്റലിന്റെ പാർക്കിങ് ഗ്രൗണ്ടിൽവെച്ച് നസീറിനെ ആക്രമിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിക്കുകയും പണമടങ്ങിയ ബാഗ് പിടിച്ചുപറിച്ച് കൊണ്ടുപോകുകയുമായിരുന്നു.
യുവാവിന്റെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവേ പ്രതികളെപ്പറ്റി മനസ്സിലാക്കുകയും പ്രധാന പ്രതിയായ അർഷാദിനെ വെള്ളയിൽ ഭാഗത്തുവെച്ച് അന്വേഷണസംഘം കസ്റ്റഡിലെടുക്കുകയുമായിരുന്നു.
പ്രതിക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്നും ഈ കേസിലെ കൂട്ടുപ്രതികളെ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.