കാലേബ്, ജോഷ്വാ
കോട്ടയം: പുതുപ്പള്ളിയിൽ വാഹനവും എ.ടി.എമ്മും അടിച്ചുതകർക്കുകയും യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതികളായ രണ്ടുപേർ അറസ്റ്റിൽ.
പുതുപ്പള്ളി ചാലുങ്കൽപടി ഇഞ്ചക്കാട്ട് കുന്നേൽ വീട്ടിൽ എസ്. കാലേബ് (23), ഇയാളുടെ സഹോദരനായ ജോഷ്വാ (21) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ രാത്രിയിൽ കൈതപ്പാലം ഭാഗത്തുള്ള ബാറിന് സമീപം പുതുപ്പള്ളി സ്വദേശിയായ യുവാവിനെ ചീത്തവിളിക്കുകയും വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇതിനുശേഷം ഇവർ റോഡരികിൽ നിർത്തിയിട്ട വാഹനവും സ്വകാര്യബാങ്കിന്റെ എ.ടി.എമ്മും അടിച്ചുതകർത്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
തുടർന്ന് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. മുൻവിരോധത്തിന്റെ തുടർച്ചയെന്നോണമാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് ഈസ്റ്റ് പൊലീസ് കേസെടുത്ത് നടത്തിയ ശക്തമായ തിരച്ചിലിൽ ഇരുവരെയും വിവിധ സ്ഥലങ്ങളിൽനിന്നാണ് പിടികൂടിയത്.
ഈസ്റ്റ് എസ്.എച്ച്.ഒ യു. ശ്രീജിത്, എസ്.ഐമാരായ പ്രവീൺ പ്രകാശ്, കെ.എസ്. മനോജ് കുമാർ, ബി. മനോജ് കുമാർ, എ.എസ്.ഐ പ്രദീപ്കുമാർ, സി.പി.ഒമാരായ ലിബു ചെറിയാൻ, അനിക്കുട്ടൻ, കഹാർ, അജേഷ് ജോസഫ്, വിവേക്, ധനേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കാലേബ് ഈസ്റ്റ് സ്റ്റേഷനിലെ ആന്റിസോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ജോഷ്വാ ഈസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസ് പ്രതിയാണ്. മറ്റ് പ്രതികൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.