കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ കുല്‍താലയിലാണ് സംഭവം. യുവാവിന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കള്ളനെന്ന് ആരോപിച്ച് യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.
കുല്‍താലിയിലെ സങ്കീജഹാന്‍ എന്ന സ്ഥലത്ത് ജോലി ആവശ്യത്തിനായി സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു യുവാവ്. ജൂണ്‍ ഒമ്പതിന് രാവിലെ അടുത്തുള്ള മാര്‍ക്കറ്റിലേക്ക് പോയപ്പോൾ വഴിതിരിഞ്ഞ് മറ്റൊരു പ്രദേശത്ത് എത്തിപ്പെടുകയായിരുന്നു. സംശയാലുക്കളായി നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്യുകയും ഭാഷ അറിയാത്തതിനാൽ മറുപടി നല്‍കാനും സാധിച്ചില്ലെന്നാണ് പറയപ്പെടുന്നത്.
പിന്നീട്, തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിൽ അക്രമിസംഘം കള്ളനെന്ന് ആരോപിച്ചു. തുടര്‍ന്ന് കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ യുവാവിനെ കുല്‍താലി പൊലീസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. ഇയാളോടൊപ്പമെത്തിയ സഹപ്രവർത്തകരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.