ബിജു
കോഴിക്കോട്: പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകം എന്ന് പൊലീസ് നിഗമനം. പാളയം പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവിന്റെ മരണമാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. ബിജുവിനെ കൊലപ്പെടുത്തിയത് ശരീരത്തിൽ മുറിവുകളുണ്ടാക്കിയാണ്. മരിച്ച ബിജു പശുക്കച്ചവടക്കാരനാണ്. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു നഗരമധ്യത്തിൽ പാളയം പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഒറ്റമുറി വീട്ടിലാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തം വാർന്ന നിലയിലായിരുന്നു ബിജുവിന്റെ മൃതദേഹം.
പുലർച്ചെ മൂന്നിന് പശുവിനെ കറക്കാനായി ബിജുവിനെ വിളിക്കാനെത്തിയ അമ്മ ബേബിയാണ് മൃതദേഹം ആദ്യം കണ്ടത്. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കഴുത്തിലും ശരീരത്തിലും വെട്ടേറ്റ പാടുകൾ കണ്ടത്. ലഹരിമരുന്ന് മാഫിയയാണ് കൊലപാതകത്തിന് പിന്നാലെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചു. സമീപത്തെ പറമ്പ് ലഹരി മാഫിയയുടെ താവളമാണെന്നും അവരെ ചോദ്യം ചെയ്തതിന്റെ പ്രതികാരമാകാം കൊലപാതകമെന്നും കുടുംബാംഗങ്ങൾ പറയുന്നു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇവരെക്കുറിച്ച് ബിജു പൊലീസിൽ വിവരം അറിയിച്ചിരുന്നതായും സൂചനയുണ്ട്. സംഭവത്തിൽ ചില സൂചനകൾ ലഭിച്ചതായി സിറ്റി പൊലീസ് കമീഷണർ എ.പി. ഷൗക്കത്തലി പറഞ്ഞു. ശരീരമാസകലം വെട്ടേറ്റ പാടുകളുണ്ട്. കഴുത്തിനാണ് ആഴത്തിൽ മുറിവേറ്റത്. പ്രദേശത്ത് ലഹരി സംഘം സജീവമായിരുന്നുവെന്നും ഇതിനെ ബിജു ചോദ്യം ചെയ്തിരുന്നുവെന്നും അമ്മ ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.