സൂര്യ, അജ്മൽ

സെക്കൻഡ് ഹാൻഡ് കാറുകളുടെ മറവിൽ ലഹരിമരുന്ന് കടത്ത്: 5 കോടിയുടെ എം.ഡി.എം.എ ശൃംഖലയിലെ പ്രധാനികളായ യുവതിയും യുവാവും പിടിയിൽ

പന്തീരാങ്കാവ്: കേരളത്തിലേക്ക് എം.ഡി.എം.എ വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനികളായ യുവതിയെയും യുവാവിനെയും പന്തീരാങ്കാവ് പൊലീസിന്റെ പിടികൂടി. നിലമ്പൂർ ചോക്കാട് ചപ്പാത്തിൽ അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് കൃഷ്ണ സദനത്തിൽ സൂര്യ (23) എന്നിവരെയാണ് നോയിഡയിലെ ആഡംബര ഫ്ലാറ്റിൽ വെച്ച് പിടികൂടിയത്. മേയ് ഒമ്പതിന് ദേശീയപാത പന്തീരാങ്കാവിൽ വെച്ച് എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്ത മൂന്നു പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിതരണക്കാരായ അജ്മൽ, സൂര്യ എന്നിവരിലേക്ക് പൊലീസ് എത്തിയത്.

കഴിഞ്ഞ മേയ് ഒമ്പതിന് പള്ളിക്കൽ ബസാർ ചാലിൽ കടവത്ത് മുഹമ്മദ് അർഷലാൽ (25), ചേലേമ്പ്ര മേലെത്തൊടി ആദിൽഷ (20), ഐക്കരപ്പടി കുറിയേടം അമ്പായത്തിങ്ങൽ മുഹമ്മദ് ഫർഹാൻ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് സിറ്റി നാർകോട്ടിക് അസിസ്റ്റന്റ് കമീഷണറും ഡാൻസാഫും ഫറോക്ക് അസിസ്റ്റന്റ് കമീഷണർ സ്കോഡും ചേർന്ന് പന്തീരാങ്കാവ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. അന്ന് പിടിയിലായ വരെ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇരുവരിലേക്കും അന്വേഷണം എത്തിയത്.

ഇവരിൽനിന്ന് പാക്കിങ് മെറ്റീരിയൽ, 100 കിലോയോളം പാക്ക് ചെയ്യാൻ ഉപയോഗിക്കാവുന്ന 5000ത്തിലധികം കവറുകൾ, പണം എണ്ണുന്ന മെഷീൻ, എ.ടി.എം കാർഡുകൾ, പാക്കിങ് സീലർ, മൊബൈൽ ഫോണുകൾ തുടങ്ങിയവ പിടികൂടിയിട്ടുണ്ട്. സൂര്യയുടെ പേരിലുള്ള ഫ്ലാറ്റിൽ വെച്ചാണ് ഇവരെ പിടികൂടിയത്. ആഴ്ചയിൽ 10 കിലോയിൽ അധികം എം.ഡി.എം.എ ഇരുവരും കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വിതരണത്തിനായി അയച്ചിരുന്നതായി പൊലീസ് പറയുന്നു.

ഡൽഹിയിൽ നിന്നും സെക്കൻഡ് ഹാന്റ് കാറുകൾ വാങ്ങി കേരളത്തിലേക്ക് അയക്കുന്നതിന്റെ മറവിലാണ് മയക്കുമരുന്ന് വിതരണം നടത്തിയിരുന്നത്. അജ്മലിനെ 2023ൽ നൂറ് ഗ്രാം എം.ഡി.എം.എ കൈവശം വെച്ചതിന് മലപ്പുറത്ത് വെച്ച് അറസ്റ്റ് ചെയ്തിരുന്നു. സൂര്യ ബാംഗ്ലൂരിൽ നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ നാലു മാസത്തിനിടെ അഞ്ചു കോടിയിലധികം രൂപയുടെ ഇടപാടുകൾ ഇവരുടെ ബാങ്ക് അക്കൗണ്ടിൽ നടന്നതായി പൊലീസ് പറഞ്ഞു. അന്വേഷണത്തിന് പന്തീരാങ്കാവ് എസ്.എച്ച്.ഒ എ. നിധിൻ, എസ്.ഐ അർജുൻ അജിത്, ഫറോക്ക് എ.സി.പി സ്ക്വോഡ് അംഗങ്ങളായ സബീഷ്, അഖിൽ ബാബു, ഡാൻസാഫ് അംഗങ്ങളായ അതുൽ, ലതീഷ് നല്ലളം, ഷമാന എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Young Duo Held in ₹5 Crore Drug Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.