പ്രതി സന്ദീപ് 

മുറിവിൽ മരുന്ന് വെക്കുന്നതിനിടെ ഡോക്ടറെ കുത്തിയത് ആറുതവണ; യു.പി സ്കൂൾ അധ്യാപകനായ പ്രതി ലഹരിക്ക് അടിമ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രതിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനക്ക് കുത്തേറ്റത് ആറ് തവണ. കാലിലെ മുറിവിൽ മരുന്ന് വെക്കുന്നതിനിടെ ആശുപത്രിയിലെ കത്രിക കൈക്കലാക്കിയായിരുന്നു പ്രതിയുടെ ആക്രമണം. പൊലീസുകാർ സമീപത്തുള്ളപ്പോഴായിരുന്നു അക്രമം. പ്രതിയുടെ പരാക്രമത്തിൽ ആശുപത്രിയിലെ ഗാർഡും, പൊലീസുകാരും ഉൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ക്രൂരകൃത്യം നടത്തിയ പ്രതി സന്ദീപ് നെടുമ്പനയിലെ യു.പി സ്കൂൾ അധ്യാപകനാണ്. പൂയപ്പിള്ളിയിലെ അടിപിടിക്കേസിലാണ് ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നത്. തുടർന്ന് ഇന്ന് പുലർച്ചെ നാലരയോടെ സന്ദീപിനെ വൈദ്യപരിശോധനക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഡോക്ടർ വന്ദനയെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. കോട്ടയം കുറുപ്പന്തറ സ്വദേശിയായ ഡോ. വന്ദന ദാസ് (22) കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ്. പട്ടാളമുക്ക് കാളീപറമ്പിൽ മോഹൻദാസിന്‍റെ ഏക മകളാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി പ്രവർത്തിക്കുകയായിരുന്നു.

ലഹരിക്ക് അടിമയായ പ്രതി സന്ദീപ് (42) മുമ്പും അക്രമകാരിയായിട്ടുണ്ട്. ലഹരിക്ക് അടിമയാണെന്ന കാരണത്താൽ നേരത്തെ ജോലിയിൽ നിന്ന് സസ്പെൻഷനിലായിരുന്നു ഇയാൾ. 

Tags:    
News Summary - Kottarakkara taluk hospital doctor murder case updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.