ഡോൺ സണ്ണി, അശ്വിൻ
പരവൂർ: അന്തർജില്ല കവർച്ച സംഘത്തെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി വെണ്മണി വടശേരിയിൽ ഡോൺ സണ്ണി (26), ഇടുക്കി കഞ്ഞിക്കുഴി തൈവിളാകത്തിൽ അശ്വിൻ (22) എന്നിവരെയാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ എഴുപതിൽപരം മോഷണങ്ങൾ പ്രതികൾ നടത്തിയതായി പൊലീസ് പറയുന്നു. കൊല്ലത്തും ഇടുക്കിയിലും ഇവർ മോഷണം നടത്തിയിട്ടുണ്ടെന്ന പരാതികളിൽ അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ ഒന്നര വർഷമായി പരവൂരിലെ വിവിധ ഹോട്ടലുകളിൽ മാറി മാറി ജോലി ചെയ്തിരുന്ന അശ്വിൻ ആയിരവല്ലി ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിച്ചുവരികയാണ്.
ഇടുക്കി സ്വദേശിയായ ഡോൺസണ്ണിയും കഴിഞ്ഞ ഒന്നരമാസമായി അശ്വിനൊപ്പം താമസിക്കുന്നുണ്ട്. മോഷണത്തിനുള്ള സ്ഥലങ്ങൾ കണ്ടെത്തിയ ശേഷം അശ്വിൻ ഡോൺസണ്ണിയെ വിളിച്ചുവരുത്തുകയാണ് പതിവുരീതി. എന്നാൽ, കഴിഞ്ഞ ഒന്നരമാസമായി ഡോൺസണ്ണി പരവൂരിൽ തന്നെ ഉണ്ടായിരുന്നു. അടുത്തിടെ മേഖലയിൽ നടന്ന മോഷണ പരമ്പരക്ക് പിന്നിൽ ഇവരായിരുന്നെന്ന് പൊലീസ് പറയുന്നു. ക്ഷേത്രങ്ങളായിരുന്നു ഇവർ കൂടുതലായും ലക്ഷ്യമിട്ടിരുന്നത്. പകൽ കറങ്ങി നടന്ന് മോഷണം നടത്തേണ്ട സ്ഥലങ്ങൾ കണ്ടുവെച്ച ശേഷം രാത്രിയിൽ മോഷണം നടത്തുകയാണ് ഇവരുടെ രീതി. പരവൂരിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ മോഷണങ്ങൾ നടത്തി വന്ന ഇരുവരും കഴിഞ്ഞ ദിവസം സമാനമായി മോഷണം നടത്തി വരുന്നതിനിടയിൽ പൊലീസിന്‍റെ പിടിയിലാവുകയായിരുന്നു.
വ്യാഴാഴ്ച രാത്രി ഇവർ വാടകക്ക് താമസിക്കുന്ന പരവൂർ ആയിരവല്ലി ക്ഷേത്രത്തിന് സമീപം ആയിരവല്ലിക്കാവിന് സമീപമുള്ള വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച ശേഷം അതിൽ ആദ്യം എസ്.എൻ.വി സ്കൂളിൽ എത്തി മോഷണം നടത്തി. തുടർന്ന് പുഞ്ചിറക്കുളം ദുർഗാദേവി ക്ഷേത്രത്തിൽ മോഷണം നടത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പട്രോളിങ് സംഘത്തിന് മുന്നിൽപെട്ടു. ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു.
കഴിഞ്ഞ ഒന്നരവർഷത്തിനിടെ പരവൂരിൽ നടന്ന ചെറുതും വലുതുമായ മോഷണങ്ങളുടെ പേരിലുള്ള പരാതികൾ പൊലീസ് പരിശോധന നടത്തി വരികയാണ്. മോഷണങ്ങൾ നടന്ന സ്ഥലങ്ങളിലെ വിരലടയാളങ്ങളും മറ്റ് ശാസ്ത്രീയ രേഖകളും പരിശോധന ഫലങ്ങളും പൊലീസ് വിലയിരുത്തുന്നുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് പറഞ്ഞു.
സിറ്റി പൊലീസ് കമീഷണർ ഹേമലതയുടെ നിർദ്ദേശപ്രകാരം മോഷണക്കേസുകൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ചാത്തന്നൂർ എ.സി.പി രാകേഷ് പറഞ്ഞു. പരവൂർ സർക്കിൾ ഇൻസ്‌പെക്ടർ വി. അനിൽകുമാർ, എസ്.ഐ വിപിൻ, എസ്.ഐ പ്രകാശ്, സി.പി.ഒ ഭാസി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.