പുനെ: 70കാരിയെ കൊലപ്പെടുത്തി വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ട് കൗമാരക്കാരെ സിൻഹഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. 16ഉം 14ഉം വയസ്സുമുള്ള രണ്ട് ആണ്‍കുട്ടികളാണ് പിടിയിലായത്. സയാലി അപാർട്ട്മെന്റിൽ താമസിക്കുന്ന ശാലിനി ബബർറാവു സോനാവനെ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം 30നാണ് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാതാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്നും പണവും ആഭരണങ്ങളുമടക്കം 1.6 ലക്ഷം രൂപയുടെ വസ്തുക്കൾ കളവുപോയെന്നും മകൻ വിരാട് പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാർ പിടിയിലായത്. ശാലിനിയെ നന്നായി അറിയാവുന്നവരാണ് ഇരുവരും. അവർ തനിച്ച് വീട്ടിലുള്ള സമയം അറിയാവുന്ന ഇരുവരും ഉച്ചക്ക് 1.30ഓടെ വീടിനുള്ളിൽ കടക്കുകയും ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്ന ശാലിനിയെ കൊലപ്പെടുത്തുകയുമായിരുന്നു. മൂക്കും വായും പൊത്തിപിടിച്ച് ശ്വാസംമുട്ടിച്ചായിരുന്നു കൊലപാതകം. തുടര്‍ന്ന് നിലത്തേക്ക് തള്ളിയിട്ടു. ശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന 93,000 രൂപയും 67,000 രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും കവര്‍ന്ന് കടന്നുകളയുകയും ചെയ്തു.
പൊലീസ് അന്വേഷണത്തിന്‍റെ തുടക്കത്തിൽ കാര്യമായ തുെമ്പാന്നും ലഭിച്ചിരുന്നില്ല. പ്രദേശത്തെ ചില കുട്ടികളില്‍നിന്ന് പിന്നീട് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. പിടിയിലായവരുടെ കൂട്ടുകാരാണ് ഇവർ. കൊല്ലപ്പെട്ട ശാലിനിയുടെ വീടിന് സമീപം പതിവായി ഇവർ കളിക്കുമായിരുന്നു. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ എല്ലാവരും പാനിപൂരി കഴിക്കാന്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ ഇവർ രണ്ടുപേരും വന്നില്ലെന്നും അവര്‍ ധൃതിപിടിച്ച് വീട്ടിലേക്ക് ഓടിപ്പോയെന്നുമാണ് കുട്ടികൾ മൊഴി നൽകിയത്.
വയോധിക കൊല്ലപ്പെട്ട ദിവസമാണ് ഇത് നടന്നതെന്നും കുട്ടികള്‍ ഓർത്തെടുത്തു. ഇതോടെ സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസ് വീണ്ടും പരിശോധിച്ചു. ദൃശ്യങ്ങളില്‍ രണ്ട് കുട്ടികള്‍ സംശയാസ്പദ രീതിയില്‍ നടന്നുപോകുന്നതും കണ്ടു. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. കൈയുറ ധരിച്ചാണ് ഇരുവരും കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. കൈയുറ ധരിച്ചാല്‍ വിരലടയാളം പതിയില്ലെന്ന വിവരം മനസിലാക്കിയത് ടി.വിയിലെ ക്രൈം ഷോയായ 'സി.ഐ.ഡി'യിൽ നിന്നാണെന്ന് ഇരുവരും മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.