തൊടുപുഴ: അടിക്കടിയുണ്ടാകുന്ന ലഹരിക്കൊലകളിലും ക്രൂരതകളിലും ഞെട്ടുകയാണ് ഇടുക്കി. നാലു ദിവസത്തിനിടെ മൂന്നു പേരാണ് ലഹരിക്കടിമയായവരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ മക്കൾ വില്ലന്മാരും ഇരകൾ മാതാപിതാക്കളുമാണെന്നത് ക്രൂരതയുടെ ആഴം വർധിപ്പിക്കുകയാണ്.
എഴുകുംവയലിൽ വയോധികരായ മാതാപിതാക്കളെ കൊന്നത് അജീഷ് എന്ന മകനായിരുന്നെങ്കിൽ ചൊവ്വാഴ്ച ഇടവെട്ടിയിൽ മാതാവിനെ കൊലപ്പെടുത്തിയതും മകൻ തന്നെയാണ്. സിന്തറ്റിക് ലഹരിക്കടിമകളായ മക്കളാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് വിവരം.
ലഹരിക്കടിമകളായ മക്കൾ മാതാപിതാക്കൾക്കെതിരെ നടത്തിയത് സമാനതകളില്ലാത്ത ക്രൂരതയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എഴുകുംവയലിൽ വയോ ദമ്പതികളായ ആന്റണി- വത്സമ്മ എന്നിവരെയാണ് കഴിഞ്ഞ ദിവസം മകൻ അജീഷ് കുത്തിക്കൊലപ്പെടുത്തിയത്. ലഹരിക്കടിമയായിരുന്ന മകൻ ചോദിച്ച പണം നൽകാത്തതാണ് കൃത്യത്തിന് കാരണമായതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ആന്റണിയുടെ ശരീരത്തിൽ മുപ്പതിലേറെയും വത്സമ്മയുടെ ശരീരത്തിൽ പത്തിലേറെയും കുത്തുകൾ ഉണ്ടായിരുന്നുവെന്നത് മകന്റെ ക്രൂരതയുടെ നേർസാക്ഷ്യമാകുകയാണ്.
മകനെ കാണാനെത്തിയ മാതാവാണ് തൊടുപുഴ ഇടവെട്ടിയിൽ ക്രൂരതക്കിരയായത്. ഹോം നഴ്സായിരുന്ന റേച്ചൽ ജോസഫ്(63) ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിന് മുന്നോടിയായാണ് മകൻ ലിജോ(36)യെ കാണാനായി വീട്ടിലെത്തിയത്. എന്നാൽ, മദ്യപിക്കാനുള്ള പണത്തെ ചൊല്ലി മകനുമായുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പട്ടിക കൊണ്ട് തലക്കടിച്ച് ക്രൂരമായാണ് മകൻ അമ്മയെ കൊലപ്പെടുത്തിയത്.
ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ച വൈരാഗ്യത്തിൽ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദിച്ച് തകര്‍ത്തതും ജില്ലയിലാണ്. ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതാണ് ക്രൂരതക്ക് കാരണം. തൊടുപുഴയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന അണക്കര സ്വദേശിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. വിദ്യാർഥികൾക്കായി ഹോസ്റ്റലായി സജ്ജീകരിച്ച വീട്ടിൽ മൂന്നു മുറികളിലായി 11 പേരാണ് ഇവിടെയുള്ളത്.
ഇതില്‍ മൂന്നു പേര്‍ സ്ഥിരമായി കഞ്ചാവ് ഉള്‍പ്പെടെ ലഹരി ഉപയോഗിക്കുന്നത് വിദ്യാര്‍ഥിയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടർന്ന് ഇക്കാര്യം അധ്യാപകരെ അറിയിച്ചു. ദൃശ്യങ്ങള്‍ കൈമാറിയെന്ന് മനസ്സിലാക്കിയതോടെ സഹപാഠികള്‍ അസഭ്യം പറയുകയും ക്രൂരമായി മര്‍ദിച്ച് ജനനേന്ദ്രിയം തകര്‍ക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.