ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള സർക്കാർ സ്കൂളിൽ 13കാരിയായ ഹൈസ്കൂൾ വിദ്യാർഥിനിക്കുനേരെ ക്രൂരമായ ലൈംഗികാതിക്രമം. അധ്യാപകരാണ് കുട്ടിയെ പീഡിപ്പിപ്പിച്ചത്. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ മൂന്ന് അധ്യാപകരെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തെന്ന് ജില്ലാ കലക്ടർ സി. ദിനേഷ്കുമാർ അറിയിച്ചു. ഇവരെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മൂവരെയും സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.
ജനുവരി മൂന്ന് മുതൽ കുട്ടി സ്കൂളിൽ എത്താഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. പ്രിൻസിപ്പാളിന്റെ നിർദേശപ്രകാരം കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നിർദേശിച്ചതനുസരിച്ച് കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കി. ജില്ലാ ശിശുസംരക്ഷണ ഓഫിസർക്കും പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കുന്നുണ്ട്.
ഡിസംബറിൽ അണ്ണാ സർവകലാശാലയിൽ ബിരുദ വിദ്യാർഥിനി പീഡനത്തിന് ഇരയായിരുന്നു. ഇതിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം പുറത്തുവരുന്നത്. അണ്ണാ സർവകലാശാലയിലെ പീഡന സംഭവത്തിൽ അന്വേഷണം നടത്താൻ മദ്രാസ് ഹൈകോടതി നിർദേശ പ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.