ഹരിപ്പാട്: ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി വലിയകുളങ്ങരയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. കെ.ടി.ഡി.സി ബാറില്‍ രാത്രി ഒമ്പത് മണിയോടെ മദ്യപിക്കാൻ എത്തിയ യുവാക്കൾ തമ്മിലുണ്ടായ വാക്ക് തർക്കമാണ് പ്രശ്നത്തിന് കാരണം. സംഘർഷത്തിൽ ഏർപ്പെട്ട ഇരുകൂട്ടരും ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച അർധരാത്രിയോടെ പുളിക്കീഴ് ഗുരു മന്ദിരത്തിന് സമീപത്ത് വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതി മഹോത്സവവുമായി ബന്ധപ്പെട്ട് കുതിര കെട്ടുന്ന ഭാഗത്ത് പത്തോളം യുവാക്കൾ ബൈക്കിൽ എത്തുകയും സംഘർഷം അഴിച്ചുവിടുകയുമായിരുന്നു. സംഘർഷത്തിനിടയിൽ ബൈക്കിൽ എത്തിയ സംഘത്തിലെ തൃക്കുന്നപ്പുഴ തുലാം പറമ്പ് രാഗം വീട്ടിൽ വിഷ്ണു(33) പിന്നിൽ കരുതിയിരുന്ന തോക്കെടുത്ത് എതിർപക്ഷത്തിന് നേരെ വെടിയുതിർത്തു.
വിഷ്ണുവിന്റെ കയ്യിലുണ്ടായിരുന്ന തോക്കിൽ തിരകൾ ഇല്ലെന്ന് മനസ്സിലാക്കിയ എതിർസംഘം പ്രദേശത്തുണ്ടായിരുന്ന മരത്തടികൾ ഉപയോഗിച്ച് വിഷ്ണുവിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. തോക്ക് തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. തലക്ക് ഗുരുതരമായ പരിക്കേറ്റ വിഷ്ണുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു സംഘത്തിലും ഉള്ളവർ വണ്ടാനം മെഡിക്കൽ കോളജിലും പരുമല സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
എന്നാൽ തൃക്കുന്നപ്പുഴ പൊലീസ് മൊഴിയെടുക്കാൻ എത്തിയപ്പോഴേക്കും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവർ അവിടെ നിന്നും കടന്നുകളഞ്ഞു. വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാൽ അറിയാവുന്ന പത്തുപേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മറ്റൊരു മൊഴിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് ശാസ്താമുറി സ്വദേശി അപ്പു, തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി ശരത്, പല്ലന സ്വദേശികളായ അഭിലാഷ്, സജിൻ എന്നിവർക്കെതിരെയും കണ്ടാൽ അറിയാവുന്ന ഒരാൾക്കെതിരെയും പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.