കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹരജിയിൽ ബുധനാഴ്ച വാദം തുടരും. ചൊവ്വാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ദിലീപിന്‍റെ അഭിഭാഷകന്‍റെ വാദം കേട്ടെങ്കിലും പൂർത്തിയാവാതിരുന്നതിനെ തുടർന്ന് ബുധനാഴ്ച ഉച്ചക്കുശേഷം കേൾക്കാൻ മാറ്റുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ദിലീപടക്കം പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ബാലചന്ദ്രകുമാർ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുന്നതിന് മുമ്പ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കണ്ടിരുന്നെന്നും ഏതെങ്കിലും സ്വതന്ത്ര ഏജൻസി അന്വേഷിച്ചാൽ ഇതു പുറത്തുവരുമെന്നും ദിലീപിനുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ സിദ്ധാർഥ് അഗർവാൾ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിലുണ്ടായ പിഴവുകൾ പരിഹരിക്കാൻ ആസൂത്രിതമായി കെട്ടിച്ചമച്ച കേസാണിത്. അഭിഭാഷകൻ വാദിച്ചു. എന്നാൽ, ദിലീപ് ഫോൺ രേഖകൾ ഉൾപ്പെടെ തെളിവുകൾ നശിപ്പിച്ചതിന് തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.