ന്യൂഡൽഹി: ഡൽഹി സുൽത്താൻപുരിയിൽ കാറിനടിയിൽ കുടുങ്ങിയ യുവതിയുടെ മൃതദേഹം 12 കിലോമീറ്ററോളം വലിച്ചിഴച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. ഞായറാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ രാഷ്ട്രീയപാർട്ടികളും സംഘടനകളും വിഷയം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ബലേനോ കാറിൽ യാത്രചെയ്ത അഞ്ചുപേരെ പൊലീസ് അറസ്റ്റ്ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മംഗോൾപുരിയിലെ സഞ്ജയ് ഗാന്ധി സ്മാരക ആശുപത്രിയിലേക്ക് മാറ്റി. സ്കൂട്ടറിൽ സഞ്ചരിക്കവേ യുവതിയുടെ കാൽ കാറിന്റെ ചക്രത്തിൽ കുടുങ്ങുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, യുവതിയുടെ മൃതദേഹം നഗ്നമായ നിലയിലായിരുന്നെന്നും ബലാത്സംഗം നടന്നിരിക്കാനുള്ള സാധ്യതയുണ്ടെന്നും ദൃക്സാക്ഷികൾ ചൂണ്ടിക്കാട്ടി.
സംഭവം അപകടമാണെന്ന് വരുത്തിത്തീർക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാരോപിച്ച് തിങ്കളാഴ്ച സുൽത്താൻപുരി പൊലീസ് സ്റ്റേഷനുപുറത്ത് തടിച്ചുകൂടിയ ജനം ഗതാഗതം തടഞ്ഞു. ഡൽഹിയിൽ അഞ്ച് വസ്ത്രങ്ങൾ വരെ ആളുകൾ ധരിക്കുന്ന ശൈത്യകാലത്ത് ഒരാൾ നഗ്നയായി കാണപ്പെട്ടതിൽ പൊലീസിന് അസ്വാഭാവികത തോന്നാത്തതെന്താണെന്ന് നാട്ടുകാർ ചോദിച്ചു. സംഭവത്തെ അപൂർവ കുറ്റകൃത്യമെന്ന് വിശേഷിപ്പിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികൾക്കെതിരെ മാതൃകപരമായ നടപടിയെടുക്കാൻ ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയോട് അഭ്യർഥിച്ചു.
പ്രതികളിലൊരാളായ മനോജ് മിത്തൽ ബി.ജെ.പി നേതാവാണെന്ന ആരോപണവുമായി ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജ് രംഗത്തെത്തിയതോടെ വിവാദം കനത്തു. യുവതി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കുറ്റവാളികൾ ഏത് പാർട്ടിയിൽപ്പെട്ടവരായാലും കർശനമായ ശിക്ഷ നൽകുമെന്നും ഡൽഹി ബി.ജെ.പി മീഡിയ സെൽ മേധാവി ഹരീഷ് ഖുറാന പ്രതികരിച്ചു.
കാറിനടിയിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ടപ്പോൾ സംഭവം പൊലീസിനെ വിളിച്ച് അറിയിച്ചെന്ന് ദൃക്സാക്ഷികളിലൊരാൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കാർ നിരവധി തവണ യുടേൺ എടുത്തു തിരിച്ചുവന്നു. പൊലീസ് ബാരിക്കേഡ് കണ്ടപ്പോൾ കാർ യുടേൺ എടുക്കുന്നത് കണ്ടെന്ന് മറ്റൊരാൾ വെളിപ്പെടുത്തി. രാത്രി ഒമ്പതുമണിക്ക് താൻ മകളോട് സംസാരിച്ചിരുന്നെന്നും വൈകാതെ വീട്ടിൽ വരുമെന്ന് അവൾ പറഞ്ഞിരുന്നെന്നും യുവതിയുടെ മാതാവ് അറിയിച്ചു.
പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നും അപകടമാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി വനിത കമീഷൻ സിറ്റി പൊലീസിന് നോട്ടീസയച്ചു. പോസ്റ്റ്മോർട്ടം നടത്താൻ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചതായി പൊലീസ് കമീഷണർ സാഗർ പ്രീത് ഹൂഡ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, അറസ്റ്റിലായ അഞ്ച് പ്രതികൾക്കെതിരെ പുതിയ കുറ്റങ്ങൾ ചേർക്കും. കൊലപാതകം, അശ്രദ്ധമൂലമുള്ള മരണം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ഫോറൻസിക് സയൻസ് ലബോറട്ടറിയിൽനിന്നുള്ള സംഘം സുൽത്താൻപുരി പൊലീസ് സ്റ്റേഷനിലെത്തി കാർ പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.