ഷെൽജൂഖിനെയും അനന്തുവിനെയും ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽനിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നു

ഒളിത്താവളം ഒരുക്കിയില്ല, ഒടുവിൽ വീട് കണ്ടെത്തി കൊലപാതകം; അഖിലിനെ കൊന്നത് ‘പോസ്റ്റാ’ക്കിയതിന്‍റെ വൈരാഗ്യത്തിലെന്ന് പ്രതികൾ

ആലപ്പുഴ: മറ്റ് കേസുകളിൽ ഉൾപ്പെട്ടതോടെ ഒളിവിൽകഴിയാൻ അഭയംനൽകാത്തതിന്‍റെയും പലതവണ ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിന്‍റെ വൈരാഗ്യത്തിലാണ് യുവാവിനെ വീട്ടിൽകയറി കുത്തിക്കൊന്നതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ആര്യാട് പഞ്ചായത്ത് എട്ടാംവാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിലിനെ (അച്ചു-24) കൊന്നകേസിലെ ഒന്നാംപ്രതി ആദിക്കാട്ടുകുളങ്ങര കണ്ടിനേത്ത് വീട്ടിൽ ഷെൽജൂഖ് (34), രണ്ടാംപ്രതി ഓച്ചിറ ഞക്കനാൽ അനന്തുഭവൻ അനന്തു (29) എന്നിവരെ ചോദ്യംചെയ്തപ്പോഴാണ് നാടിനെ നടുക്കിയ യുവാവിന്‍റെ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഹരിപ്പാടുനിന്ന് ഓട്ടോയിൽ ആലപ്പുഴയിലെത്തിയ ഇവർ പുന്നമട ഫിനിഷിങ് പോയന്‍റിന് സമീപത്തുള്ള ഹോട്ടലിൽ കയറി മദ്യപിച്ചു. ഇതിനിടെ മറ്റൊരു സുഹൃത്തിനെ കണ്ടുമുട്ടിയതോടെയാണ് നേരത്തെ പരിചയക്കാരനും സുഹൃത്തുമായ അഖിലിന്‍റെ വീട് കാണിച്ചുകൊടുക്കാൻ നിർബന്ധിച്ചത്. അവിടെനിന്ന് ഓട്ടോക്കാരനെ ഭീഷണിപ്പെടുത്തിയാണ് ആര്യാടുള്ള അഖിലിന്‍റെ വീട്ടിലെത്തിയത്. പിന്നീട് വാക്കുതർക്കത്തിലേർപെടുകയും കൈയിൽകരുതിയ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.

അതിനുശേഷം മറ്റൊരു ഓട്ടോയിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതികൾ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ട്രെയിനിൽ കയറിയെങ്കിലും സി.സി ടി.വി ഇല്ലാത്ത സ്ഥലംനോക്കി പുറത്തുകടന്ന് കോഴിക്കോട് ബസിൽകയറി കുന്നംകുളത്ത് ലോഡ്ജിൽ മുറിയെടുത്തു. പൊലീസ് പിന്തുടരുന്നുവെന്ന് തിരിച്ചറിഞ്ഞ് പ്രതികൾ അവിടെനിന്ന് രക്ഷപ്പെട്ടു. ലോറിയിൽ മംഗലപുരം-മൈസൂർ വഴി ബംഗളൂരുവിൽ എത്തിയെങ്കിലും അവിടെ തങ്ങിയില്ല. ആലപ്പുഴ നോർത്ത് പൊലീസിന്‍റെ അന്വേഷണം ബംഗളൂരുവിൽ പുരോഗമിക്കുന്നത് മനസ്സിലാക്കി ട്രെയിൻമാർഗം വീണ്ടും കേരളത്തിലേക്ക് വന്നു.

കരുനാഗപ്പള്ളി സ്റ്റേഷനിൽ വന്നിറങ്ങിയശേഷം ഓച്ചിറയിലെ രണ്ടാംപ്രതി ഒളിസങ്കേതത്തിൽ പോകുന്നവഴിയാണ് പൊലീസ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കൂടുതൽ അന്വേഷണത്തിനായും ആയുധം കണ്ടെത്തുന്നതിനും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ജില്ല പൊലീസ് മേധാവി വിഷ്ണു പ്രദീപിന്റെയും ഡിവൈ.എസ്.പി. ജി.ബി മുകേഷിന്റെയും മേൽനോട്ടത്തിലായിരുന്നു അന്വേഷണം. നോർത്ത് സി.ഐ. എം.ജെ.അരുൺ, എസ്.ഐ.മാരായ എസ്.ദേവിക, ബാലു കെ. അജിത്ത്, ജി.എസ്.ഐ. യു.ഉല്ലാസ്, സി.പി.ഒ. ബിനോയ് ജോർജ്, എസ്.സി.പി.ഒ. ബിപിൻ ദാസ്, കെ.എസ്.ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ആലുവയിലും അടൂരിലും കേസ്; പിന്നാലെ ഒളിവിൽപോയി

അടൂരിലും ആലുവയിലും നടന്ന രണ്ട് കേസുമായി ബന്ധപ്പെട്ടാണ് പ്രതികളായ ഷെൽജൂഖും അനന്തവും ആലപ്പുഴയിൽ ഒളിത്താവളം തേടിയത്. ഈമാസം 22ന് അടൂരിലെ ബാറിലുണ്ടായ അടിപിടി കേസിൽ മാനേജറെ തല്ലിയ സംഭവത്തിൽ പ്രതിയായ അനന്തുവിനെയും ആലുവ സ്റ്റേഷൻ പരിധിയിൽ സ്ത്രീയെ ഉപദ്രവിക്കുകയും ചീത്തവിളിക്കയും ചെയ്തകേസിൽ ഒളിവിലായ ഷെൽജൂഖിനെയും കണ്ടെത്താൻ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

സംഭവതലേന്ന് ഷെൽജൂഖിന്‍റെ ബന്ധുവായ രാഷ്ട്രീയനേതാവിന്‍റെ വീട്ടിലാണ് അഭയംതേടിയത്. ഇതിന് പിന്നാലെ സംഭവദിവസം ഹരിപ്പാടുനിന്ന് 700 രൂപ മുടക്കിയാണ് ആലപ്പുഴയിൽ ഓട്ടോയിൽ എത്തിയത്. സുഹൃത്തും പരിചയക്കാരനുമായ അഖിലിന്‍റെ സഹായവും തേടിയിരുന്നു. ഷെൽജൂഖുമായി അഖിലിന് സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു.

യാത്രക്കായി പണം അയച്ചുകൊടുക്കാനും ഒളിവിൽ കഴിയാൻ അഭയം നൽകണമെന്നും ചോദിച്ച് അഖിലിനെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. ഇതോടെ, നിരാശരായ പ്രതികൾ ആലപ്പുഴയിലെ ഹോട്ടലിൽ കയറി മദ്യപിച്ചു. ഇതിന് പിന്നാലെ വീട് കണ്ടെത്തി ‘പോസ്റ്റാ’ക്കിയതിന്‍റെ വൈരാഗ്യത്തിൽ തീർത്ത് അനന്തു കത്തി ഉപയോഗിച്ച് അഖിലിനെ കുത്തുകയായിരുന്നു. കരുനാഗപ്പള്ളി ജിം സന്തോഷ് വധകേസിലടക്കം പ്രതിയായ അനന്തുവിനും ഷെൽജൂഖിനുമെതിരെ 10ലധികം കേസുകളുണ്ട്. 

Tags:    
News Summary - അഖിലിനെ കൊന്നത് ‘പോസ്റ്റാ’ക്കിയതിന്‍റെ വൈരാഗ്യത്തിലെന്ന് പ്രതികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.