ലഖ്നോ: ചീത്തപറഞ്ഞ പ്രിൻസിപ്പലിന് നേരെ വെടിയുതിർത്ത് 12ാം ക്ലാസ് വിദ്യാർഥി. ഉത്തർപ്രദേശിലെ സർദാർപൂർ സ്കൂളിലാണ് സംഭവം. പ്രിൻസിപ്പൽ രാം സിങ് വർമക്കാണ് വെടിയേറ്റത്. വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
വിദ്യാർഥി സഹപാഠിയുമായി വഴക്കിട്ടതിനെ തുടർന്ന് രാം സിങ് ശകാരിക്കുകയായിരുന്നു. ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം താക്കീത് ചെയ്തു. പിറ്റേന്ന് രാവിലെ തോക്കുമായി സ്കൂളിലെത്തിയ വിദ്യാർഥി പ്രിൻസിപ്പലിന് നേരെ നിറയൊഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ടുതവണ വെടിയുതിർത്ത ശേഷം വീണ്ടും ബുള്ളറ്റ് നിറക്കാൻ ശ്രമിച്ച വിദ്യാർഥിയെ ജീവനക്കാരും വിദ്യാർഥികളും ചേർന്ന് കീഴ്പ്പെടുത്തി. പിന്നീട് വിദ്യാർഥി സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.
പരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുതിർക്കാനായി നാടൻതോക്കാണ് വിദ്യാർഥി ഉപയോഗിച്ചത്. സംഭവത്തിൽ വിദ്യാർഥിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.